തിരുവനന്തപുരം: ജി സുധാകരനെതിരെ ശക്തമായ വിമർശനവുമായി പിണറായി വിജയൻ വീണ്ടും രംഗത്ത്. സുധാകരൻ എന്തും പറയുന്ന സ്വഭാവമുള്ള വ്യക്തിയാണെന്നും, അദ്ദേഹം എത്തിയിരിക്കുന്ന പുതിയ രാഷ്ട്രീയ ക്യാംപ് അതിനനുസരിച്ചുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുധാകരൻ ഇപ്പോൾ കോൺഗ്രസിന്റെ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്, അവരുടെ തൊപ്പിയാണ് തലയിലുള്ളത്, അതിനാൽ തന്നെ തന്റെ പഴയ നിലപാടുകൾ തള്ളിപ്പറയേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് പ്രീതി നേടുന്നതിനായി സുധാകരൻ എന്തും പറയാൻ തയ്യാറാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുധാകരന്റെ നിലപാട് മാറ്റം പെട്ടെന്ന് ഉണ്ടായ ഒന്നല്ലെന്നും, ഇതിന് പിന്നിൽ മുമ്പേ ആലോചനകൾ നടന്നിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. അദ്ദേഹം പോയതുകൊണ്ട് പാർട്ടിക്ക് യാതൊരു നഷ്ടവുമുണ്ടാകില്ലെന്നും, അവസരവാദികളുടെ നീക്കങ്ങൾ പാർട്ടിയുടെ വോട്ടിൽ ഒരു കുറവും വരുത്തില്ലെന്നും അദ്ദേഹം ഉറപ്പിച്ചു.
പ്രവർത്തകർ വ്യക്തികളോടല്ല, പാർട്ടിയോടാണ് ചേർന്നുനിൽക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, സുധാകരൻ ഉന്നയിച്ച സിപിഎമ്മിന്റെ വോട്ട് ലഭിക്കുമെന്ന അവകാശവാദവും അദ്ദേഹം തള്ളി.
കൂടാതെ, സുധാകരൻ കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർത്ഥിയായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഹരിപ്പാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.














































