തിരുവനന്തപുരം: ഏറെ അഭ്യൂഹങ്ങൾക്കും ആകാംഷകൾക്കും ശേഷം കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്. 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണു രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. കണ്ണൂരിൽ കെ. സുധാകരന് സീറ്റില്ല, പകരം നേരത്തെ കണക്കുകൂട്ടിയതുപോലെ ടി.ഒ. മോഹനനാണ് സ്ഥാനാർഥി. മാത്രമല്ല സുധാകരൻ നിർദേശിച്ച റിജിൽ മാക്കുറ്റിയെയും കണ്ണൂരിൽ പരിഗണിച്ചില്ല. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്കും കോന്നിയിൽ അടൂർ പ്രകാശിനും സീറ്റില്ല. പെരുമ്പാവൂരിൽ മനോജ് മൂത്തേടനാണ് സ്ഥാനാർഥി. കോന്നിയിൽ പ്രഫ. സതീഷ് കൊച്ചുപറമ്പിലും മത്സരിക്കും.
സ്ഥാനാർഥി പട്ടിക ഇങ്ങനെ
1.ഉദുമ–കെ.നീലകണ്ഠൻ
2.തൃക്കരിപ്പൂർ–സന്ദീപ് വാരിയർ
3. കല്യാശ്ശേരി–രാജീവൻ കാപ്പച്ചേരി
4. കണ്ണൂർ–ടി.ഒ. മോഹനൻ
5. മട്ടന്നൂർ–ചന്ദ്രൻ തില്ലങ്കേരി
6. പട്ടാമ്പി–ടി.പി.ഷാജി
7. ഷൊർണൂർ–പി.ഹരിഗോവിന്ദൻ
8. കുന്നംകുളം–അജയ് മോഹൻ
9. വടക്കാഞ്ചേരി–വൈശാഖ് നാരായണസ്വാമി
10. പെരുമ്പാവൂർ– മനോജ് മൂത്തേടൻ
11. വൈപ്പിൻ– ടോണി ചെമ്മണി
12. കൊച്ചി– മുഹമ്മദ് ഷിയാസ്
13. തൃപ്പൂണിത്തുറ– ദീപക് ജോയി
14. ദേവികുളം–എഫ്–രാജ
15. ഉടുമ്പൻചോല– സേനാപതി വേണു
16. ഇടുക്കി– റോയ് കെ. പൗലോസ്
17. പീരുമേട്– സിറിയക് തോമസ്
18. ഏറ്റുമാനൂർ–നാട്ടകം സുരേഷ്
19. കാഞ്ഞിരപ്പള്ളി– പ്രഫ. റോണി കെ.ബേബി
20. പൂഞ്ഞാർ– സെബാസ്റ്റ്യൻ എം.ജെ
21. ആലപ്പുഴ– എ.ഡി. തോമസ്
22. കായംകുളം – എം.ലിജു
23. ചെങ്ങന്നൂർ – എബി കുര്യാക്കോസ്
24. റാന്നി – പഴംകുളം മധു
25. ആറന്മുള – അബിൻ വർക്കി
26. കോന്നി – പ്രഫ. സതീഷ് കൊച്ചുപറമ്പിൽ
27. അടൂർ (എസ്.സി) – ശാന്തകുമാർ
28. ചടയമംഗലം– എം.എം. നസീർ
29. വർക്കല – വർക്കല കഹാർ
30. നെടുമങ്ങാട് – മീനാങ്കൽ കുമാർ
31. വാമനപുരം – സുധീർഷാ പാലോട്
32. കഴക്കൂട്ടം – ശരത്ചന്ദ്ര പ്രസാദ്
33. നേമം – കെ.എസ് ശബരീനാഥൻ
34. അരുവിക്കര – വി.എസ് ശിവകുമാർ
35. പാറശാല – നെയ്യാറ്റിൻകര സനൽ
36. കാട്ടാക്കട – എം.ആർ ബൈജു
37. നെയ്യാറ്റിൻകര – എൻ.ശക്തൻ
അതേസമയം ഏറെ ദിവസങ്ങളായി പാർട്ടിയെ മുൾമുനയിൽ നിർത്തിയശേഷം കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും പാർട്ടിക്ക് വിധേയനായി തുടരുമെന്നും കെ.സുധാകരൻ ഡൽഹിയിൽ പറഞ്ഞു. ‘‘പാർട്ടിയുടെ അംഗീകാരം ലഭിക്കുമെങ്കിൽ മത്സരിക്കും. പുതിയ കാര്യങ്ങളുമായി പാർട്ടിയിൽ പ്രവർത്തിച്ച് മുന്നോട്ടുപോകും. പാർട്ടിയിൽ തുടരാതെ പിന്നെ എങ്ങോട്ടാണ് പോകേണ്ടത്?. സ്ഥാനാർഥിത്വം നിഷേധിച്ചെന്നല്ലാതെ പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടൊന്നുമില്ലല്ലോ?. പാർട്ടി എത്രയോ വലുതാണ്. ഞാൻ എത്രയോ ചെറുതാണ്. പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല. പാർട്ടിക്ക് വിധേയനായി നിൽക്കാനാണ് തീരുമാനം. കേരളത്തിൽ എല്ലായിടത്തും എന്റെ ആളുകളുണ്ട്. അത് കമ്മിറ്റിയുണ്ടാക്കാനും നേതാക്കളെ ഉണ്ടാക്കാനും വേണ്ടിയുള്ളതല്ല. പാർട്ടിക്ക് വേണ്ടിയുള്ള പൊതുപ്രവർത്തനത്തിന് വേണ്ടിയുള്ളതാണ്. പാർട്ടിയെ അനുസരിച്ച് മുന്നോട്ടു പോകും’’ –കെ.സുധാകരൻ പറഞ്ഞു. പിന്നാലെ റിജിൽ മാക്കുറ്റിയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസിക്ക് കത്തു നൽകി.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിളിച്ചതിനു പിന്നാലെയാണു സുധാകരൻ നിലപാട് മയപ്പെടുത്തിയത് എന്നാണു പുറത്തുവരുന്ന സൂചന. ഒരാൾക്ക് സീറ്റ് നൽകിയാൽ മറ്റുള്ളവർക്കും കൊടുക്കേണ്ടി വരുമെന്ന് ഖർഗെ സുധാകരനോട് പറഞ്ഞെന്നാണു റിപ്പോർട്ട്. കണ്ണൂരിൽ കെ. സുധാകരനെ മത്സരിപ്പിക്കില്ലെന്ന സൂചന ലഭിച്ചതിനു പിന്നാലെ കോൺഗ്രസുമായി കെ. സുധാകരൻ ഇടഞ്ഞിരുന്നു. കണ്ണൂരിൽ ടി.ഒ.മോഹനനെ മൽസരിപ്പിക്കുമെന്ന വിവരം പുറത്തുവന്നതോടെ സ്വതന്ത്ര സ്ഥാനാർഥിയായി സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. സ്വതന്ത്രനാകാനില്ലെന്ന് സുധാകരൻ പ്രഖ്യാപിച്ചത്.














































