കൊച്ചി: ആലപ്പുഴയിൽ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തനിക്ക് തസ്ലീമയെ അറിയാം. കഴിഞ്ഞ നവംബറിൽ വന്ന് ആരാധികയാണെന്നു പറഞ്ഞു പരിചയപ്പെട്ടു, അന്ന ക്രിസ്റ്റീന എന്ന പേരാണ് പറഞ്ഞിരുന്നതെന്നും ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു. കേസിൽ തന്നെ പ്രതിയാക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നു പേടിയുണ്ട്, താൻ നിരപരാധിയാണെന്നും അറസ്റ്റിലായാൽ പ്രധാന വേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഏതാനും ദിവസം മുൻപാണ് മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‍ലിമ സുൽത്താന എന്ന ക്രിസ്റ്റീനയും കെ. ഫിറോസ് എന്നയാളും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോൾ, ശ്രീനാഥ് ഭാസി അടക്കം സിനിമാ മേഖലയിലെ ചിലർക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നെന്നു വിവരം ലഭിച്ചിരുന്നു. തസ്‍ലിമയുടെ ഫോണിൽ ഇതിനു തെളിവുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഇതോടെ ശ്രീനാഥ് ഭാസി ഉൾപ്പെടെ ഉള്ളവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് നടന്റെ മുൻകൂർ ജാമ്യാപേക്ഷ.
ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നതിങ്ങനെ-
‘കഴിഞ്ഞ വർഷം നവംബറിൽ കോഴിക്കോട് ഒരു ഷൂട്ടിങ് ലൊക്കേഷനിൽ തസ്‌ലിമ തന്നെ കാണാനെത്തിയിരുന്നു. അന്ന് ക്രിസ്റ്റീന എന്നാണ് പേരു പറഞ്ഞത്. ആരാധികയാണെന്നു പറഞ്ഞ് ഒരു സുഹൃത്തു വഴിയായിരുന്നു പരിചയപ്പെടൽ. തന്റെ ഫോൺ നമ്പറും വാങ്ങിയിരുന്നു. പിന്നെ ഏപ്രിൽ ഒന്നിന് ‘കഞ്ചാവ് ആവശ്യമുണ്ടോ’ എന്നു ചോദിച്ച് അപ്രതീക്ഷിതമായി വിളിക്കുകയായിരുന്നു. കളിയാക്കുകയാണ് എന്നു കരുതി ഫോൺ കട്ട് ചെയ്തു. പിന്നാലെ, ‘ആവശ്യമുള്ളത് ചെയ്തുകൊടുക്കണം’ എന്ന രീതിയിൽ മെസേജ് വന്നു. കളിയാക്കുകയാണ് എന്നു കരുതി ‘വെയ്റ്റ്’ എന്ന് മറുപടി അയച്ചെന്നും തസ്‍ലിമ അയച്ച മറ്റു മെസജുകൾക്കൊന്നും മറുപടി അയച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.
താൻ ലഹരി വിൽക്കുകയോ കുറ്റകൃത്യത്തിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല. നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്ത് നടക്കുന്നുണ്ട്. അറസ്റ്റിലായാൽ ഷൂട്ടിങ് മുടങ്ങും. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനും സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണം’.