ന്യൂഡൽഹി: പാക്കിസ്ഥാൻ സന്ദർശനത്തിനു പോയ വ്ലോഗർ ജ്യോതി മൽഹോത്രയ്ക്ക് സംരക്ഷണമൊരുക്കി ചുറ്റും തോക്കുധാരികൾ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്‌കോട്ടിഷ് പൗരനായ കല്ലം മില്ലിന്റെ വ്ലോഗിലാണ് തോക്കുധാരികളുടെ സംരക്ഷണയിൽ നടന്നുപോകുന്ന ജ്യോതി മൽഹോത്രയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
അതേസമയം ലാഹോറിലെ അനാർക്കലി മാർക്കറ്റിൽ വ്ലോഗ് ചെയ്യുകയായിരുന്നു കല്ലം മിൽ. ഇതിനിടെ ജ്യോതി മൽഹോത്രയെ കണ്ടുമുട്ടി. ഇരുവരും പരസ്പരം അൽപനേരം സംസാരിക്കുന്നുമുണ്ട്. ഇതിനിടെയാണ് തോക്കുധാരികൾ ജ്യോതി മൽഹോത്രയുടെ ചുറ്റും നിൽക്കുന്നതും ജ്യോതിക്ക് വഴി കാട്ടുന്നതുമെല്ലാം വീഡിയോയിൽ പതിഞ്ഞത്. തന്റെ വ്ലോഗിൽ ജ്യോതിക്ക് ചുറ്റും തോക്കുധാരികളായ ആറ് പേർ ഉള്ളതായും, ഇവർക്ക് സുരക്ഷ ഉള്ളതായി തനിക്ക് തോന്നുന്നതായും കല്ലം മിൽ പറഞ്ഞിരുന്നു.
ഏതാനും ദിവസം മുൻപ് ചാരവൃത്തിക്കു ജ്യോതി മൽഹോത്ര അടക്കം 12 പേരെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പോലീസ് അറസ്റ്റ് ചെയ്തത്. ‘ട്രാവൽ വിത്ത് ജോ” എന്ന യൂട്യൂബ് ചാനലിലാണ് ജ്യോതി തന്റെ ട്രാവൽ വ്ലോഗുകൾ അപ്ലോഡ് ചെയ്തിരുന്നത്. ജ്യോതി മൽഹോത്ര പഹൽഗാം ആക്രമണത്തിന് മുൻപ് നിരവധി തവണ പാക്കിസ്ഥാൻ സന്ദർശിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസേഴ്സിനെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പാക്കിസ്ഥാൻ ഇന്റലിജൻസ് ജ്യോതിയെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും, വിവരങ്ങൾ കൈമാറി കിട്ടാൻ ശ്രമിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
അതേസമയം പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാരുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ജ്യോതി മൽഹോത്ര സമ്മതിച്ചിരുന്നു. പാക്കിസ്ഥാൻ ഹെെക്കമ്മീഷൻ ഉദ്യോഗസ്ഥൻ ഡാനിഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ജ്യോതി മൽഹോത്ര ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിസ ആവശ്യത്തിനായി ഹൈക്കമ്മീഷൻ ഓഫീസിൽ 2023ൽ എത്തിയപ്പോഴാണ് ആദ്യമായി ഡാനിഷിനെ പരിചയപ്പെട്ടതെന്നും ചോദ്യം ചെയ്യലിൽ ജ്യോതി മൊഴി നൽകിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് 13 ന് ഇന്ത്യ പുറത്താക്കിയ ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡാനിഷ്.
പാക്കിസ്ഥാൻ സന്ദർശനത്തിനിടെ ഡാനിഷിന്റെ പരിചയക്കാരനായ അലി ഹസ്സനെ പരിചയപ്പെട്ടെന്നും അയാൾ വഴിയാണ് താമസവും യാത്രയും തരപ്പെടുത്തിയതെന്നും ജ്യോതി ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
കൂടാതെ പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെന്ന് കരുതപ്പെടുന്ന ഷാക്കിർ, റാണ എന്നിവരെ അലി ഹസ്സൻ പരിചയപ്പെടുത്തിയെന്നും ജ്യോതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇതിൽ ഷാക്കിറിന്റെ ഫോൺ നമ്പർ ജാട്ട് രധാവ എന്ന പേരിലാണ് ഫോണിൽ സേവ് ചെയ്തതെന്നും സംശയത്തിന് ഇടവരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ജ്യോതി അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷവും പാക്കിസ്ഥാനി ഇന്റലിജന്റ് ഏജന്റുമായി ബന്ധം സ്ഥാപിച്ചിരുന്നുവെന്നും വാട്‌സാപ്പ്, സ്‌നാപ് ചാറ്റ്, ടെലട്രാം ആപ്പുകൾ വഴി എൻക്രിപ്റ്റഡ് സന്ദേശങ്ങളാണ് കൈമാറിയതെന്നും ജ്യോതി ഉദ്യോഗസ്ഥരോട് പറഞ്ഞതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.