ഷില്ലോങ്/ ലക്നൗ: മധുവിധുവിനിടെ ഭർത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കൊലയാളികളെ ദമ്പതികളുടെയടുത്തെത്തിച്ചത് സോനം ഫോണിലൂടെ കാമുകന് ഷെയർ ചെയ്ത ‘ലൈവ് ലൊക്കേഷൻ’ വഴിയെന്ന് പോലീസ്. മധുവിധു യാത്രക്കിടെ ഇൻഡോർ സ്വദേശിയായ രാജാ രഘുവൻശിയാണ് (29) മേഘാലയയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ സോനം (24), കാമുകനായ രാജ് സിങ് കുഷ്‌വാഹയും നാലു കൊലയാളികളും പിടിയിലായി.
സംഭവം ഇങ്ങനെ- മേയ് 11നു വിവാഹിതരായ ദമ്പതികൾ മധുവിധുവിനായി 20നാണു മേഘാലയയിൽ എത്തിയത്. ഇതിനിടെ സോനം ലൈവ് ലൊക്കേഷൻ അയച്ചതനുസരിച്ച് കൊലയാളികളും മേഘാലയിൽ എത്തി. രഘുവംശിയെ കൊല്ലാനായി ഗുവാഹത്തിയിൽനിന്ന് കൊലയാളികൾ മഴു വാങ്ങി. പിന്നീട് ഷില്ലോങിൽ ദമ്പതികൾ താമസിക്കുന്ന ഹോട്ടലിന് അടുത്ത് മുറിയെടുത്തു. ഫോട്ടോ എടുക്കാനായി മേയ് 23ന് സോനം ഭർത്താവിനെ കുന്നിനു മുകളിലേക്ക് കൊണ്ടുപോയി. കൊലയാളികൾ ഇവർക്കു പിന്നാലേ കുന്നു കയറി. കുന്നിനു മുകളിലെത്താറായപ്പോൾ താൻ നടന്നു ക്ഷീണിച്ചതായി സോനം ഭർത്താവിനോട് പറഞ്ഞു.
തുടർന്നു സോനം നടത്തം പതുക്കെയാക്കി. പിന്നീട് മുന്നിൽ മല കയറുകയായിരുന്ന ഭർത്താവിനെ കൊല്ലാൻ കൊലയാളികളോട് നിർദേശിക്കുകയായിരുന്നു. പക്ഷെ കാമുകൻ രാജ് സിങ് കൊലയാളി സംഘത്തിലുണ്ടായിരുന്നില്ല. മേഘാലയയിൽ പോകാതെ ഇൻഡോറിലിരുന്ന് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
അതേസമയം മേയ് 23ന് പൂർവഖാസി ജില്ലയിലെത്തിയ ദമ്പതികളെ കാണാനില്ലെന്ന് വാർത്ത പരന്നിരുന്നു. ദമ്പതികളെ ആരെങ്കിലും അപായപ്പെടുത്തിയത് ആകാമെന്നായിരുന്നു പോലീസിന്റെ നിഗമനം. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സോനത്തിനെതിരെ തെളിവ് ലഭിക്കുന്നതും അവർ കീഴടങ്ങുന്നതും. കാണാതായ ദിവസം രാവിലെ സോനത്തെ മൂന്നു പുരുഷന്മാരോടൊപ്പം കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് പോലീസിനെ അറിയിച്ചത് കേസിൽ വഴിത്തിരിവായി.
പിന്നീട് കൊലയാളികളിൽ നാലു പേരെ വിവിധ സ്ഥലങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തു. 19നും 23നും ഇടയ്ക്കു പ്രായമുള്ള ഇവർ കുറ്റം സമ്മതിച്ചു. ദമ്പതികൾ വാടകയ്ക്കെടുത്ത സ്കൂട്ടർ പിറ്റേന്നു വഴിയോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടതിനെത്തുടർന്നു നടത്തിയ തിരച്ചിലിൽ രഘുവൻശിയുടെ മൃതദേഹം രണ്ടിനു വെയ്സാവ്ഡോങ് വെള്ളച്ചാട്ടത്തിനു സമീപത്തെ മലയിടുക്കിൽ നിന്നു കണ്ടെടുത്തു.
ആദ്യം വെള്ളച്ചാട്ടത്തിൽ വീണു മരിച്ചതാണെന്നാണ് കരുതിയതെങ്കിലും രഘുവൻശിയുടെ സ്വർണമാലയും മോതിരവും കാണാതായതു സംശയത്തിനിടയാക്കി. അടുത്ത ദിവസം സമീപത്തുനിന്നു രക്തം പുരണ്ട വാക്കത്തിയും 2 ദിവസത്തിനുശേഷം മഴക്കോട്ടും ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ കൊലയാളി സംഘം കുടുങ്ങുകയായിരുന്നു.