ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് കൊക്കയിലേക്കു മറിഞ്ഞി. അപകടത്തിൽ ആറ് പേർ മരിച്ചതായും 27 പേർക്ക് പരുക്കേറ്റതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരുക്കേറ്റവരിൽ മിക്കവരുടെയും നില അതീവ ഗുരുതരമാണ്. വിനോദയാത്ര സംഘത്തിൽ മലയാളികളും കർണാടക സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇവർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ചാണ് അപകടമുണ്ടായത്. മരിച്ചവർ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണെന്നാണ് വിവരങ്ങൾ. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ന്യാഹുരുരുവിലെ പനാരി റിസോർട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് കുഴിയിലേക്ക് മറിഞ്ഞത്. ഏകദേശം 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.