ചെന്നെെ: വൻ മാർജിനിൽ ജയിക്കേണ്ട മത്സരം… അതിൽ ഭാഗ്യപരീക്ഷണം നടത്തി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ശിവം ദുബെ പന്തേൽപ്പിച്ച ആദ്യ ഓവറിൽ വൈഡും നോബോളും ഫ്രീ ഹിറ്റുമടക്കം സിംബാബ്‌വെ അടിച്ചുകൂട്ടിയത് 21 റൺസ്. പിന്നാലെ അവസാന ഓവർ വീണ്ടും ദുബെയെ പന്തേൽപിച്ച ക്യാപ്റ്റന് പിഴച്ചു. ദുബെ അവസാന ഓവർ എറിയാനെത്തുമ്പോൾ സിംബാബ്‌വെയുടെ സ്കോർ 160 ആയിരുന്നെങ്കിൽ 20 ഓവർ അവസാനിച്ചപ്പോഴേക്കും 184 ൽ എത്തി. അഞ്ച് നോ ബോളാണ് താരം രണ്ടോവറിൽ എറിഞ്ഞത്. നാലോവർ വീതം എറിഞ്ഞ വരുണും അക്സറും 35 വീതം റൺസുകൾ വിട്ടുനൽകി, മൂന്നോവർ വീതമെറിഞ്ഞ ബുമ്രയും പാണ്ഡ്യയും 21 റൺസ് വീതം വിട്ടുനൽകിയപ്പോൾ നാലോവറിൽ 3 വിക്കറ്റെടുത്ത അർഷ്ദീപ് 24 റൺസ് വിട്ടുനൽകി.
അതേസമയം വെസ്റ്റിൻഡീസിനെ ദക്ഷിണാഫ്രിക്കയും സിംബാബ്‌വേയെ ഇന്ത്യയും കീഴടക്കിയതോടെ ഞായറാഴ്ച നടക്കുന്ന ഇന്ത്യ- വിൻഡീസ് പോരാട്ടം നിർണായകമായി. സിംബാബ്‌വേ ലോകകപ്പിൽ നിന്ന് പുറത്തായി. ദക്ഷിണാഫ്രിക്ക സെമിയിലുമെത്തി. ഇന്ത്യ-വിൻഡീസ് മത്സരത്തിൽ ജയിക്കുന്നവർക്ക് സെമിയിലെത്താം. എന്നാൽ മഴ കളി മുടക്കിയാൽ നെറ്റ് റൺറേറ്റ് ഘടകമാകും.
സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ സിംബാബ്‌വേയെ 72 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 257 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വേയ്ക്ക് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റെടുത്തവരെല്ലാം കത്തിക്കയറിയതോടെയാണ് സിംബാബ്‌വേയ്ക്ക് മുന്നിൽ ഇന്ത്യ കൂറ്റൻ സ്കോറുയർത്തിയത്. ടീമിൽ തിരിച്ചെത്തിയ സഞ്ജുവിന് പുറമേ അഭിഷേക് ശർമയും തിലക് വർമയും ഫോമിലേക്കെത്തി. നേരത്തേ വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിൻഡീസിനെ തോൽപ്പിച്ചതോടെ ഇന്ത്യയുടെ സെമി സാധ്യതകൾ കൂടുതൽ സജീവമായിരുന്നു.
കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക നാല് പോയന്റോടെ ഗ്രൂപ്പിൽ നിന്ന് സെമിയിലെത്തി. രണ്ടാമതുള്ള വിൻഡീസിനും മൂന്നാമതുള്ള ഇന്ത്യക്കും രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയന്റുണ്ട്. ഒരു ജയവും ഒരു തോൽവിയുമാണ് ടീമുകഗൾക്കുള്ളത്. അതേസമയം +1.791 ആണ് വിൻഡീസിന്റെ റൺറേറ്റ്. ദക്ഷിണാഫ്രിക്കയോട് വൻ തോൽവി നേരിട്ടതോടെയാണ് വെസ്റ്റിൻഡീസ് +5.350ന്റെ നെറ്റ് റൺറേറ്റിൽ നിന്ന് കൂപ്പുകുത്തിയത്. ഇന്ത്യക്ക് 72 റൺസിന് സിംബാബ്‌വേയെ കീഴടക്കാനായെങ്കിലും റൺറേറ്റ് പോസിറ്റീവാക്കാനായില്ല. -0.100 ആണ് ഇന്ത്യയുടെ റൺറേറ്റ്.
ഇതോടെ ഇന്ത്യ- വിൻഡീസ് മത്സരമാണ് ഇനി വിധി നിർണയിക്കുക. മത്സരത്തിൽ ജയിക്കുന്ന ടീമിന് നാലുപോയന്റോടെ സെമിയിലെത്താം. ആ സമയം റൺറേറ്റ് അപ്രസക്തമാകും. എന്നാൽ മഴ കളിമുടക്കിയാൽ മികച്ച റൺറേറ്റുള്ള വിൻഡീസ് സെമിയിലെത്തും.














































