കൊച്ചി: അവധി കാത്തിരുന്ന വിദ്യാർഥികൾക്ക് ഇത്തവണ കോളടിച്ചിരിക്കുകയാണ്. ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്പോൾ മാസത്തിൻറെ പകുതി ദിനങ്ങളിൽ മാത്രമേ ഡിസംബറിൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകേണ്ടി വരാറുള്ളു. മേമ്പൊടിയായി ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണം വീണ്ടും കൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവൻ വിദ്യാലയങ്ങൾക്കും അവധിയാണ്. ഇതിന് പുറമെ വോട്ടിങ് യന്ത്രങ്ങൾ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ വിദ്യാലയങ്ങൾക്ക് കൂടുതൽ അവധി ലഭിക്കുന്നു.
സാധാരണയായി 10 ദിവസമാണ് ക്രിസ്മസ് അവധിയെങ്കിൽ ഇത്തവണ അത് 12 ദിവസമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചിരിക്കുന്നത്. ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഡിസംബർ 15 ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ 23 ന് അവസാനിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 13 ശനിയാഴ്ചയും അവധിയായിരിക്കും.















































