2026 വർഷത്തെ കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ച പാർലമെന്റിൽ നടക്കുകയാണ്. അതിൽ പ്രധാനപ്പെട്ട ഒരു പ്രതികരണമായിരുന്നു കോൺഗ്രസ് എം പി ശശി തരൂർ നടത്തിയത്. പ്രതിപക്ഷ നിരയിൽ നിന്നും ബജറ്റിനെക്കുറിച്ച് സംസാരിക്കാൻ ആദ്യം തയ്യാറായതും തരൂർ ആയിരുന്നു. കാലിൽ പരുക്കുള്ളതിനാൽ ഇരുന്നാണ് തരൂർ തന്റെ വാദങ്ങൾ ഉന്നയിച്ചത്. തരൂർ സഭയിൽ നടത്തിയ പ്രസംഗം ഇങ്ങനെ-
ഇന്ത്യൻ നാഷണൽ കോൺഗ്രസിനു വേണ്ടി ഈ സഭയിൽ സംസാരിക്കാനുള്ള അവസരം തന്നതിന് നന്ദി. ധനമന്ത്രി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം പറയാൻ അനുവദിച്ചതിനും നന്ദി. മന്ത്രിയെ സഭയിൽ കാണുന്നതിൽ സന്തോഷമുണ്ട്. കഴിഞ്ഞ വർഷം ഇതേ സ്ഥലത്തുനിന്ന് 2025-ലെ ധനബില്ലിനെ ഒരു ഗാരേജ് മെക്കാനിക്കിനോട് ഉപമിച്ച് ഞാൻ പറഞ്ഞിരുന്നു: “നിങ്ങളുടെ ബ്രേക്ക് ശരിയാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് എന്തെങ്കിലും ചെയ്യണ്ടേ എന്ന് കരുതി ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ട്.”
ഇത്തവണത്തെ ബജറ്റ് നോക്കുമ്പോൾ ഹോണിന്റെ ശബ്ദം കുറച്ചിട്ടുണ്ടെങ്കിലും, വാഹനം മുന്നോട്ട് നീങ്ങിയിട്ടില്ല എന്നത് വിഷമത്തോടെ കാണുന്നു. ഈ ബജറ്റും ഒരു പാഴാക്കപ്പെട്ട അവസരമാണ്. അപകടത്തിലേക്ക് പാഞ്ഞുകൊണ്ടിരിക്കുന്ന കാറിലെ എയർബാഗുകൾ പുനഃക്രമീകരിച്ച്, യാത്രക്കാരോട് “ചേസിസ് ദൃഢമാണ്, പിന്നീട് നിങ്ങൾക്ക് സുഖമായിരിക്കും” എന്ന് ഉറപ്പ് നൽകുന്നതിന് തുല്യമാണ്.
ഈ ബജറ്റിനെ അതിന്റെ സമഗ്രതയെ പ്രശംസിക്കുന്നു. പക്ഷേ ദീർഘവീക്ഷണമോ നീതിയോ ഇല്ലാത്ത സമഗ്രത ശൂന്യമാണ് എന്ന്കൂടി പറയട്ടെ. ഈ ബജറ്റ് തൊഴിലില്ലായ്മയെ അവഗണിക്കുന്നു. ജീവിതച്ചെലവ് വർധനയെ അവഗണിക്കുന്നു. അസമത്വത്തെ അവഗണിക്കുന്നു. സാധാരണക്കാരന്റെ യഥാർത്ഥ പോരാട്ടങ്ങളും ആഗ്രഹങ്ങളും പരിഹരിക്കാൻ യാതൊന്നും നൽകുന്നില്ല.
സർക്കാർ ക്ഷേമത്തെക്കുറിച്ച് അനന്തമായി സംസാരിക്കുന്നു. പക്ഷേ ചെലവ് കണക്കുകൾ വളരെ വ്യത്യസ്തമായ കഥയാണ് പറയുന്നത്. ഉച്ചത്തിലുള്ള പ്രഖ്യാപനങ്ങൾക്കു പിന്നിൽ ദീർഘകാല അവഗണനയും ഭരണപരമായ പരാജയവുമാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം 53 പ്രധാന ക്ഷേമ-അടിസ്ഥാനസൗകര്യ പദ്ധതികൾക്കായി അനുവദിച്ച 5 ലക്ഷം കോടിയിൽ 9 മാസത്തിനുള്ളിൽ വെറും 41 ശതമാനം മാത്രമേ ചെലവഴിച്ചിട്ടുള്ളൂ എന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. ജൽ ജീവൻ മിഷന് 67,000 കോടി അനുവദിച്ചപ്പോൾ 9 മാസത്തിനുള്ളിൽ വെറും 31 കോടി മാത്രം ചെലവഴിച്ചു.
പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യയ്ക്ക് പിഎംശ്രീ പദ്ധതിക്ക് 7,500 കോടി അനുവദിച്ചപ്പോൾ 473 കോടി മാത്രം ചെലവഴിച്ചു.
ഏറ്റവും ഞെട്ടിപ്പിക്കുന്നത്—പട്ടികജാതികളുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായുള്ള പദ്ധതിക്ക് 2,140 കോടി അനുവദിച്ചപ്പോൾ വെറും 40 കോടി മാത്രം ചെലവഴിച്ചു. ഇത് ഭരണമല്ല. ഇത് വെറും ഹെഡ്ലൈൻ മാനേജ്മെന്റാണ്. വാഗ്ദാനങ്ങൾ ഉച്ചത്തിലുള്ള ഹോണിനെപ്പോലെ മുഴങ്ങുന്നു. ബജറ്റുകൾ ഗംഭീരമാണ്. പക്ഷേ യഥാർത്ഥ നടപ്പാക്കൽ ശൂന്യമാണ്.
ഈ ബജറ്റ് ഒരു ദുർബലമായാണ് ഈ സഭയിൽ നിലംപതിച്ചത്—അത് അതിൽ എന്തുണ്ടെന്നതുകൊണ്ടല്ല, മറിച്ച് എന്തൊക്കെ ഒഴിവാക്കിയെന്നതുകൊണ്ടാണ്. സാമ്പത്തിക സമഗ്രതയുടെ പേര് പറഞ്ഞ് മറച്ചുവെക്കുന്നത് ഒരു കൂടുതൽ അസ്വസ്ഥമായ യാഥാർത്ഥ്യമാണ്—ഇന്ത്യ മഹാരാജ്യം ചുരുങ്ങുകയാണ്, അത് ആസൂത്രിതമല്ല, നിർബന്ധിതമായാണ്.
കഴിഞ്ഞ ദശകത്തിൽ ജിഡിപിയുടെ അനുപാതത്തിൽ സർക്കാർ ചെലവ് വളരെയധികം കുറഞ്ഞു. പാൻഡമിക് കാലത്ത് താത്കാലികമായി ഉയർന്നെങ്കിലും വീണ്ടും 2016-ലെ നിലയിലേക്ക് തിരിച്ചെത്തി. കാരണം—വരുമാന സമാഹരണം സ്തംഭിച്ചു നിൽക്കുന്നു. നികുതി വരുമാനം ജിഡിപിയോട് ചേർന്ന് സ്ഥിരമായി. വിൽപ്പന-നിക്ഷേപം പ്രതീക്ഷയ്ക്ക് താഴെ. പലിശേതര വരുമാനം റിസർവ് ബാങ്ക് ഡിവിഡന്റ് പോലുള്ള അസാധാരണ ഇനങ്ങളെ ആശ്രയിക്കുന്നു.
കൂടുതൽ ആശങ്കാജനകമായ കാര്യം…
നികുതിഭാരം കോർപ്പറേറ്റുകളിൽ നിന്ന് സാധാരണ വ്യക്തികളിലേക്ക് മാറുന്നു എന്നതാണ്. 2017-ൽ കോർപ്പറേറ്റ് നികുതി ജിഡിപിയുടെ 3.2 ശതമാനം, വ്യക്തിഗത ആദായനികുതി 2.3 ശതമാനം. 2027 ആയപ്പോൾ കോർപ്പറേറ്റ് 3.1 ശതമാനം, വ്യക്തിഗത 3.7 ശതമാനം. അതായത് വരുമാനം അനുപാതരഹിതമായി വ്യക്തിഗത നികുതിദായകരിൽ നിന്നാണ് വരുന്നത്.
കോവിഡിനു ശേഷമുള്ള സാമ്പത്തിക ഏകീകരണം പ്രധാനമായും ചെലവ് മുറുക്കിയാണ് നടപ്പാക്കിയത്—ആവശ്യകതയെ ഗുണമാക്കി അവതരിപ്പിക്കുകയാണ്. ഈ പരിമിതികൾക്കുള്ളിൽ നികുതി ലഘൂകരണവും ലക്ഷ്യബോധ്യമുള്ള പ്രോത്സാഹനങ്ങളും മാത്രമാണ് ഉപയോഗിക്കുന്നത്. പക്ഷേ തൊഴിലിനെയും ഉൽപാദനക്ഷമതയെയും ബന്ധിപ്പിക്കുന്ന ഇടത്തര കാലയളവിലെ വ്യക്തമായ പ്ലാൻ ഈ ബജറ്റിൽ ഇല്ല.
മൂലധനച്ചെലവിനെ ഊന്നുന്നുണ്ട്. പക്ഷേ ദുർബലമായ ഡിമാൻഡ്, സ്തംഭിച്ച വേതനം, ഉയർന്ന യുവജനതൊഴിലില്ലായ്മ, ചുരുങ്ങിയ ക്ഷേമച്ചെലവ്, സംസ്ഥാനങ്ങൾക്ക് നൽകുന്ന അപര്യാപ്തമായ അലോക്കേഷൻ എന്നിവയെല്ലാം തുടരുന്നു. ഇന്ത്യ സാമ്പത്തികമായി അച്ചടക്കമുള്ളതായി കാണപ്പെടുന്നു—പക്ഷേ വികസനപരമായി ബന്ധനസ്ഥമായി തുടരുന്നു. യഥാർത്ഥ സാമ്പത്തിക സുരക്ഷ നൽകാൻ വരുമാനശേഷിയോ തന്ത്രപരമായ വ്യക്തതയോ ഇല്ല. അതുകൊണ്ടാണ് ഞാൻ ഈ ബജറ്റിനെ “നിരാശാജനകം” എന്ന് വിശേഷിപ്പിക്കുന്നത്.
ഇനി നിർദ്ദിഷ്ട മേഖലകളിലേക്ക് വരാം.
എം.എസ്. സ്വാമിനാഥൻ പറഞ്ഞിട്ടുണ്ട്: “കൃഷി തെറ്റിപ്പോയാൽ മറ്റൊന്നിനും ശരിയാകാൻ അവസരമുണ്ടാവില്ല.” ഇതാണ് ഏറ്റവും നല്ല തുടക്കമെന്ന് ഞാൻ വിശ്വസിക്കുന്നു. കൃഷിയെ സ്വയം പരിഹരിക്കപ്പെടുന്ന ഒരു പ്രശ്നമായി കാണുന്നത് ഇനി നിർത്തേണ്ട സമയമായി. ഇന്ത്യയുടെ തൊഴിലാളികളിൽ 46.1 ശതമാനവും ജനസംഖ്യയുടെ 60 ശതമാനവും കൃഷിയെയും അനുബന്ധ മേഖലകളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. ജിഡിപിയിൽ 16–17 ശതമാനം സംഭാവന നൽകുന്ന ഈ മേഖലയ്ക്ക് യൂണിയൻ ബജറ്റിന്റെ വെറും 3 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ—1.62 ലക്ഷം കോടി. കഴിഞ്ഞ വർഷത്തെ 1.71 ലക്ഷം കോടിയിൽ നിന്ന് 5.1 ശതമാനം കുറവ്.
ഈ കുറവ് കൂടുതൽ ഗുരുതരമാകുന്നത് ഇന്ത്യൻ കർഷകർ ഇന്ന് നേരിടുന്ന അസ്തിത്വ ഭീഷണികൾ കണക്കിലെടുക്കുമ്പോഴാണ്. കാലാവസ്ഥാ വ്യതിയാനവും തെറ്റായ കൃഷിരീതികളും ഈ മേഖലയെ ഭീഷണിയിലാഴ്ത്തുന്നു. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗം വരൾച്ചയ്ക്ക് വിധേയമാണ്. കാലാവസ്ഥാദുരന്തങ്ങളുടെ പ്രത്യാഘാതം ഗുരുതരമാണ്.
പക്ഷേ കർഷകരെ സംരക്ഷിക്കാനുള്ള ഫസൽ ബീമ യോജനയും പരാജയപ്പെട്ടിരിക്കുന്നു. തെറ്റായ മൂല്യനിർണയവും സുതാര്യമല്ലാത്ത നഷ്ടപരിഹാരവും കാരണം കർഷകർക്ക് ലഭിക്കുന്നത് ഒരു രൂപ, മൂന്ന് രൂപ, ഇരുപത്തിയൊന്ന് രൂപ തുടങ്ങിയ നിസ്സാര തുകകളാണ്—മന്ത്രി തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്. ഇത് സംരക്ഷണമല്ല, അനീതിയാണ്.
കൂടാതെ, പദ്ധതിയുടെ ബജറ്റ് അലോക്കേഷൻ എട്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. പുതിയ പദ്ധതികളും കഴിഞ്ഞ വർഷത്തെപ്പോലെ പ്രഖ്യാപനം മാത്രമായി അവസാനിക്കുമോ എന്ന ഭയമുണ്ട്. കോട്ടൺ, പയർവർഗങ്ങൾ, പച്ചക്കറി, പഴവർഗങ്ങൾ, ഹൈബ്രിഡ് വിത്തുകൾ തുടങ്ങിയ മിഷനുകൾ പ്രഖ്യാപിച്ചിട്ട് പിന്നീട് ഫണ്ട് പൂജ്യമായി. ഇത്തരം പ്രഖ്യാപനങ്ങൾ ആധുനിക കാലത്തെ പ്രണയനാടകങ്ങൾ പോലെയാണ്—വാഗ്ദാനങ്ങൾ ഉണ്ട്, പ്രതിബദ്ധതയില്ല.
കൃഷിദുരിതം ആഴമേറുന്ന ഈ സമയത്ത് പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ നഷ്ടപരിഹാരം പരിഷ്കരിക്കുന്നതിനെക്കുറിച്ച് ബജറ്റ് പൂർണ്ണമായ മൗനം പാലിക്കുന്നു. അത് മറ്റെവിടെയെങ്കിലും നൽകുന്ന വാഗ്ദാനങ്ങളെക്കാൾ ഉച്ചത്തിലാണ് മുഴങ്ങുന്നത്.
ഗവേഷണ- വികസന രംഗത്തും എഐ അധിഷ്ഠിത കൃഷി സാങ്കേതികവിദ്യകളിലും വലിയ മുന്നേറ്റങ്ങൾക്ക് അനിവാര്യമായ ആവശ്യമുണ്ട്. പക്ഷേ കൃഷി ഗവേഷണ-വിദ്യാഭ്യാസത്തിനുള്ള അലോക്കേഷൻ കഴിഞ്ഞ വർഷത്തെ 10,466 കോടിയിൽ നിന്ന് 9,967 കോടിയായി 4.8 ശതമാനം കുറഞ്ഞു. പുതിയ എഐ പദ്ധതികൾ പ്രഖ്യാപിക്കുന്ന അതേ സമയത്താണ് ഇതെന്നോർക്കണം.
ഭൂരിഭാഗം കർഷകർക്ക് വളം, കൊയ്ത്തു യന്ത്രങ്ങൾ, ട്രാക്ടറുകൾ പോലും താങ്ങാൻ കഴിയാത്തപ്പോൾ പുതിയ എഐ ആപ്ലിക്കേഷൻ പ്രഖ്യാപിക്കുന്നത് യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ്. ഈ ബജറ്റ് കാഷ്യൂ മുതൽ തേങ്ങവരെ വിളകളെക്കുറിച്ച് വിശദമായി സംസാരിക്കുന്നുണ്ട്. പക്ഷേ കൃഷിയുടെ ഏറ്റവും പഴക്കമുള്ള പ്രശ്നങ്ങളിലൊന്നായ കുരുമുളകിനെ പൂർണ്ണമായി അവഗണിക്കുന്നു. ഒരുകാലത്ത് “കറുത്ത സ്വർണം” എന്നറിയപ്പെട്ടിരുന്ന ഈ വിള ഇന്ന് എന്റെ സംസ്ഥാനമായ കേരളത്തിൽ ഗുരുതര ദുരിതത്തിലാണ്. ഉൽപാദനം 40,000 ടണ്ണിൽ നിന്ന് 30,000 ടണ്ണിലേക്ക് കുറഞ്ഞു. ഭാവിയിൽ 28.7 ശതമാനം കൂടി ഇടിയുമെന്നാണ് പ്രതീക്ഷ.
അസ്വസ്ഥമായ സത്യം ഇതാണ്- നമ്മുടെ സ്പൈസസ് വിപണി ഇന്ന് അഗാധമായ പ്രതിസന്ധിയിലാണ്. ചരിത്രം ആവർത്തിച്ചാൽ ബ്രിട്ടീഷുകാർ നമ്മെ കുരുമുളകിനു വേണ്ടി പോലും കൊള്ളയടിക്കാൻ വരില്ല.

















































