കൊച്ചി: തിരുവാങ്കുളത്ത് മകളെ കൊലപ്പെടുത്തിയ സന്ധ്യയ്ക്ക് മാനസിക ബുദ്ധിമുട്ടില്ലായിരുന്നുവെന്ന് അമ്മ അല്ലിയുടെ വെളിപ്പെടുത്തൽ. സന്ധ്യയെ ഭർത്താവ് സുഭാഷ് തല്ലുമായിരുന്നുവെന്നും അല്ലി പറഞ്ഞു.
‘‘ഭർത്താവ് തല്ലുമ്പോൾ സന്ധ്യ എടുത്തുചാടി എന്തെങ്കിലുമൊക്കെ പറയും, അതുകേൾക്കുമ്പോൾ അവളെ ഭർത്താവ് കരണത്ത് അടിക്കും. സന്ധ്യ നോർമൽ ആണോയെന്ന് അറിയാൻ സർട്ടിഫിക്കറ്റ് വേണമെന്ന് സുഭാഷിന്റെ അമ്മയും അയൽക്കാരും നേരത്തെ ആവശ്യപ്പെട്ടിരുന്നു. കാരണം ദേഷ്യം വരുമ്പോൾ സന്ധ്യയ്ക്ക് എന്തോ പ്രശ്നമുണ്ടെന്ന സംശയം അവർക്കുണ്ടായിരുന്നു. പിന്നാലെയാണ് സർട്ടിഫിക്കറ്റ് ചോദിച്ചത്. പിന്നീട് ഡോക്ടറെ കാണിച്ചു, എന്നാൽ ഒരു കുഴപ്പവുമില്ല നിങ്ങൾ വിട്ടോയെന്നാണ് ഡോക്ടർ പറഞ്ഞത്.
അതേസമയം സന്ധ്യയ്ക്ക് ഇത്തിരി ബുദ്ധി കുറവുണ്ടെന്നും അമ്മ പറയുന്നു. പഠിക്കുന്ന സമയത്ത് കാര്യങ്ങൾ മനസിലാക്കാൻ സമയമെടുക്കുമെന്ന് അധ്യാപകർ പറയുമായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് സന്ധ്യ പറഞ്ഞപ്പോൾ തന്നെ കള്ളത്തരമാണെന്ന് മനസിലായിരുന്നു. കുട്ടിയെ എന്തോ അവൾ ചെയ്തെന്ന് ഞങ്ങൾക്ക് മനസിലായി. കാരണം അവൾക്കു അത്തരം എടുത്തുചാട്ടങ്ങളുണ്ട്. എന്നാലും കൊല ചെയ്യുമെന്ന് കരുതിയില്ല. കല്യാണിയെ കണ്ട് കൊതി മാറിയിട്ടില്ല’’– അല്ലി പറഞ്ഞു.
സന്ധ്യയുടെയും സുഭാഷിന്റെയും വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. ആറാം ക്ലാസിൽ പഠിക്കുന്ന മൂത്ത കുട്ടി ഉൾപ്പെടെ രണ്ട് കുട്ടികളാണ് സന്ധ്യയ്ക്കുള്ളത്. ചോദിച്ച് അറിയട്ടെ എന്നു പറഞ്ഞാണ് സന്ധ്യയെ പോലീസ് കൊണ്ടുപോയത്. വീട്ടുകാർ ആരും കൂടെ പോയില്ലെന്നും അല്ലി പറഞ്ഞു.