തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ദേവസ്വം മന്ത്രി വിഎൻ വാസവൻ രാജിവെക്കാതെ സമ്മേളനവുമായി സഹകരിക്കുന്ന പ്രശ്നമേയില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. മാത്രമല്ല ഈ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. തുടർന്നുള്ള ദിവസങ്ങളിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്നാണ് അറിയുന്നത്.
ഇന്നു ചോദ്യോത്തരവേള ആരംഭിച്ച് സ്പീക്കർ എഎൻ ഷംസീർ ചെയറിൽ എത്തിയ സമയത്ത് ശബരിമല സ്വർണപ്പാളി വിഷയം ഉന്നയിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. ഇതോടെ ചോദ്യോത്തരം റദ്ദ് ചെയ്ത് സഭ അൽപ്പസമയത്തേക്ക് നിർത്തിവെച്ചതായി സ്പീക്കർ അറിയിക്കുകയായിരുന്നു. അതേസമയം തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭാ നടപടികൾ നിർത്തിവെയ്ക്കുന്നത്.
‘സ്വർണ്ണം കട്ടത് ദേവസ്വം ബോർഡിൻ്റെ അറിവോടെ’, ‘കൊള്ള സംഘം അയ്യപ്പ വിഗ്രഹവും അടിച്ചു മാറ്റും’ എന്നീ പ്ലക്കാർഡ് ഉയർത്തിയാണ് സഭയിൽ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്. കൂടാതെ സ്പീക്കറിൻ്റെ മുഖം മറച്ചും പ്രതിപക്ഷം പ്രതിഷേധിച്ചു. അതേസമയം സഭ പിരിഞ്ഞതിന് ശേഷവും പ്രതിപക്ഷം ബാനർ ഉയർത്തി. ‘അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികളെ’ന്ന ബാനറാണ് ഉയർത്തിയത്.