കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും യാതൊരു ആശങ്കയുടേയും ആവശ്യമില്ലെന്നും ഹൈക്കോടതി. ഈ കേസിലെ പ്രതികൾ ആരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി ഉറപ്പും നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജികളിലാണ് ഹൈക്കോടതി നിർണായകമായ പരാമർശങ്ങൾ നടത്തിയത്.
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണത്തിലെ എല്ലാ കാര്യങ്ങളും നടക്കുന്നത് കോടതി മേൽനോട്ടത്തിലാണ്. കുറച്ച് കൂടെ സമയം നൽകൂ എന്നും ഹർജിക്കാരോട് കോടതി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ളവരുടെ ഹർജി ആണ് പരിഗണിച്ചത്.
90 കഴിഞ്ഞതിന്റെ പേരിൽ സ്വാഭാവിക ജാമ്യം കിട്ടി എന്നതുകൊണ്ട് ഒരു പ്രതികളും രക്ഷപ്പെടില്ല. അതിസങ്കീർണമായ കേസാണ് എസ്ഐടി അന്വേഷിക്കുന്നത്. അന്വേഷണത്തിൻറെ എല്ലാ കാര്യങ്ങളും കോടതി സൂക്ഷ്മമായി തന്നെ പരിശോധിക്കുന്നുണ്ട്. 90 ദിവസത്തിന് ശേഷം പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമല സ്വർണ്ണക്കൊള്ള അസാധാരണമായ കേസാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

















































