തിരുവനന്തപുരം: ശബരിമലയിലെ സ്വർണം കൊള്ളയടിച്ചതിനു പിന്നാലെ തീർത്ഥാടന കാലവും സർക്കാരും ദേവസ്വം ബോർഡും അവതാളത്തിലാക്കിയെന്ന രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും പൂർണമായും പരാജയപ്പെട്ടു. ശബരിമലയിൽ ഭയാനകമായ അവസ്ഥയെന്നാണ് ദേവസ്വം പ്രസിഡന്റും പ്രതികരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭക്തർ പന്ത്രണ്ടും പതിമൂന്നും മണിക്കൂർ ക്യൂ നിന്നാണ് ദർശനം നടത്തുന്നത്. തീർത്ഥാടനം പൂർത്തിയാക്കാതെയും നിരവധി പേർ മടങ്ങി. ദർശനം നടത്തിയ പലർക്കും പതിനെട്ടാം പടി ചവിട്ടാനായില്ലെന്ന അവസ്ഥയുമുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടർന്ന് ദർശനം കഴിഞ്ഞവർക്ക് നടപ്പന്തൽ വിട്ട് പുറത്തേക്ക് പോകാനാകാത്ത അവസ്ഥയാണ്. ഭക്തർക്ക് കുടിവെള്ളം നൽകാനുള്ള സംവിധാനം പോലും ഒരുക്കിയിട്ടില്ല.
അതുപോലെ ആവശ്യത്തിന് പോലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാതെ ഉത്തരവാദിത്തരഹിതമായാണ് ദേവസ്വവും സർക്കാരും പെരുമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് എല്ലാത്തിനും കാരണമെന്നാണ് ദേവസ്വം മന്ത്രിയും സർക്കാരും പറയുന്നത്. മാസങ്ങൾക്ക് മുൻപ് തുടങ്ങേണ്ട മുന്നൊരുക്കത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് നിലവിൽ വന്ന പെരുമാറ്റച്ചട്ടം തടസമായെന്ന് സർക്കാർ പറയുന്നത് അപഹാസ്യമാണ്.
ഏതാനും നാളുകൾക്കു മുൻപ് ശബരിമലയുടെ വികസനമെന്ന പേരിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് ഇത്തവണത്തെ തീർത്ഥാടനം അലങ്കോലമാക്കിയത്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തമെങ്കിലും ഏറ്റെടുക്കാൻ സർക്കാരും ദേവസ്വം മന്ത്രിയും തയാറാകണം. സ്വർണക്കൊള്ളയിൽ പ്രതികളാകേണ്ട പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള മുൻ ദേവസ്വം ബോർഡിനും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ല.
അതുപോലെ തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടനം സുഗമമാക്കാനും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണം. ദേവസ്വത്തിന്റെ സർക്കാരിന്റെയും അലംഭാവത്തെ തുടർന്ന് തീർത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ശബരിമലയിൽ ഭയാനക സാഹചര്യം ഉണ്ടായതിനാൽ ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

















































