ഗാസിയാബാദ്: വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന സംഭവത്തിൽ മക്കൾക്ക് പങ്കുള്ളതായി പോലീസ്. 2025 ഡിസംബർ 26നു കൊല്ലപ്പെട്ട 58 കാരനായ യോഗേഷ് കുമാറിന്റെ കൊലപാതകത്തിൽ ഒരാളെ യുപി പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. സ്വത്തുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഡിസംബർ 26നു ഗാസിയാബാദിലെ അശോക് വിഹാറിന് സമീപത്തുവച്ചാണ് ബൈക്കിലെത്തിയ രണ്ടുപേർ ഉച്ചയ്ക്ക് 12.40നു യോഗേഷ് കുമാറിനെ വെടിവച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യോഗേഷ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിൽ യുപി പോലീസിലെ ഒരു കോൺസ്റ്റബിളിനും പങ്കുണ്ടെന്ന് കണ്ടെത്തി. യോഗേഷ് കുമാറിന്റെ അയൽവാസിയായ അരവിന്ദ് എന്നയാൾക്കാണ് അച്ഛനെ കൊല്ലാനുള്ള ക്വട്ടേഷൻ മക്കൾ നൽകിയത്. തുടർന്നു ഇയാൾ ഭാര്യ സഹോദരനായ നവീനൊപ്പം ചേർന്നാണ് കൃത്യം നടത്തിയത്. യുപി പോലീസ് ഉദ്യോഗസ്ഥനാണ് നവീൻ. പോലീസ് പിടിയിലായ അരവിന്ദിനെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഇയാളുടെ പക്കൽനിന്നും വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു.


















































