ന്യൂഡൽഹി: തരൂരിന് വേണമെങ്കിൽ സ്വയം കോൺഗ്രസിൽ നിന്നും പുറത്തേക്ക് പോകാം. ഇനി തരൂരിന് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമതാണെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. എല്ലാവരും അത് ആഗ്രഹിക്കുന്നു, കോൺഗ്രസ് പുറത്താക്കി സ്വയം രക്തസാക്ഷിയാവാൻ തരൂർ നോക്കേണ്ടതില്ലെന്നും ഉണ്ണിത്താൻ തുറന്നടിച്ചു.
കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന തിരുവനന്തപുരം എംപി ശശി തരൂർ പാർലമെൻററി പാർട്ടി യോഗത്തിൽ തരൂരിനെ പങ്കെടുപ്പിക്കുന്നതിനെ എതിർത്ത രാജ്മോഹൻ ഉണ്ണിത്താൻ, യോഗത്തിൽ തരൂർ പങ്കെടുത്താൽ യോഗത്തിൻറെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും, വിവരങ്ങൾ മോദിക്ക് ചോർത്തിക്കൊടുക്കുമെന്നും ആരോപിച്ചു. കൂടാതെ പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കണമെങ്കിൽ തരൂരിന് അപാര തൊലിക്കട്ടി തന്നെ വേണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.
അതുപോലെ നേതൃത്വത്തെ കരിവാരിത്തേക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ നടത്തുന്ന തരൂരിനെതിരായ പ്രതിഷേധം എംപിമാർ യോഗത്തിൽ അറിയിക്കും. ജനത്തിന് വിശ്വാസമില്ലാത്ത തരൂരിന് സ്വന്തം പാർട്ടി രൂപീകരിക്കാനാവില്ലെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
തരൂർ ചെയ്യുന്നതെല്ലാം പാർട്ടിക്ക് ദോഷകരമായ കാര്യങ്ങളാണെന്നും, പാർട്ടി തന്നെ പുറത്താക്കണമെന്നാണ് തരൂർ ആഗ്രഹിക്കുന്നത്. എന്നാൽ, പാർട്ടി അദ്ദേഹത്തെ പുറത്താക്കില്ല. വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ നേരത്തെ വ്യക്തമാക്കിയിരുന്നു.