തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി മത്സരിക്കേണ്ടെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഏഴു മാസത്തേക്കു മാത്രമായി ജനപ്രതിനിധിയെ കണ്ടെത്താൻ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രസക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘പാർട്ടിയുടെ പ്രധാന ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പാണ്. കോർ കമ്മിറ്റി യോഗത്തിൽ നിലമ്പൂർ വിഷയത്തിൽ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല. എല്ലാ നേതാക്കന്മാരുടെയും അഭിപ്രായം പരിഗണിക്കും. ബിജെപിക്ക് ഇതുവരെ ജയിക്കാൻ കഴിയാത്ത മണ്ഡലമാണ് നിലമ്പൂർ. ന്യൂനപക്ഷ സ്വാധീനമുള്ള സ്ഥലമാണ്. ഏഴു മാസത്തേക്ക് മാത്രമായി എംഎൽഎയെ തിരഞ്ഞെടുക്കാനാണ് മത്സരം നടക്കുന്നത്. ബിജെപി ജനാധിപത്യ പാർട്ടിയാണെന്നും ഹൈക്കമാൻഡ് ഇല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കൂടാതെ ഏഴു മാസം കൊണ്ട് ഒരു എംഎൽഎയ്ക്ക് എന്തു ചെയ്യാൻ സാധിക്കുമെന്നും ചന്ദ്രശേഖർ ചോദിച്ചു. ഈ കാര്യങ്ങൾ എല്ലാം പാർട്ടി പരിഗണിക്കും. പാർട്ടി സ്ഥാനാർഥി, എൻഡിഎ സ്ഥാനാർഥി, സ്വതന്ത്ര സ്ഥാനാർഥി തുടങ്ങി പല മാർഗങ്ങളും മുന്നിലുണ്ട്. മത്സരിക്കാൻ വേണ്ടിയല്ല ജയിക്കാൻ വേണ്ടിയാണ് തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ബിഡിജെഎസ് മുൻപ് നിലമ്പൂരിൽ നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ വിഷയം എൻഡിഎ ചർച്ച ചെയ്തു തീരുമാനിക്കും.’’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.