ലക്നൗ: മധുവിധുവിനിടെ ഭർത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായി പൊലീസ്. ഇൻഡോർ സ്വദേശിയായ രാജാ രഘുവൻശിയെ (29) ആണ് ഭാര്യ സോനം (24) കൊലപ്പെടുത്തിയത്. കൊലപാതകം നടത്താൻ സഹായിച്ചെന്ന് കരുതുന്ന രാജ് സിങ് കുഷ്‌വാഹയുമായി സോനം അടുപ്പത്തിലായിരുന്നു.സോനത്തിന്റെ കുടുംബ ബിസിനസുകളുടെ അക്കൗണ്ടന്റായിരുന്നു രാജ്. ഇയാളുമായുള്ള വിവാഹബന്ധത്തെ എതിർത്ത കുടുംബം രാജാ രഘുവൻശിയുമായി വിവാഹം നടത്തി. വിവാഹത്തിന്റെ നാലാം ദിനം സോനം വീട്ടിലേക്ക് പോയി.
ഈ ഘട്ടത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സോനം കഴിഞ്ഞ ദിവസം യുപി പൊലീസിൽ കീഴടങ്ങി. കൊലപാതകത്തിന് സഹായിച്ച രാജിനെയും നാല് കൂട്ടാളികളെയും പൊലീസ് അറസ്റ്റു ചെയ്തു. രാജാ രഘുവൻശിയുടെ സംസ്കാര ചടങ്ങുകളിൽ സോനത്തിന്റെ പിതാവിനൊപ്പം രാജ് സിങ് പങ്കെടുത്തതായി പൊലീസിനു വിവരം ലഭിച്ചു.
വിവാഹ ആഭരണങ്ങളെല്ലാം ധരിച്ചാണ് ദമ്പതികൾ ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്. രാജാ രഘുവൻശി ധരിച്ച ഡയമണ്ട് മോതിരത്തിനും മാലയ്ക്കും 10 ലക്ഷം രൂപയിലധികം വിലയുണ്ട്. രാജിന്റെ അമ്മ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ സോനമാണ് ആഭണങ്ങൾ എല്ലാം ധരിക്കാന്‍ നിർദേശിച്ചതെന്നായിരുന്നു മറുപടി. ആഭരണങ്ങൾ കൊലപാതകികൾ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. മേഘാലയ ട്രിപ്പ് പ്ലാൻ ചെയ്തതും ടിക്കറ്റ് ബുക്ക് ചെയ്തതും സോനമായിരുന്നു. ഭർത്താവിനെ കൊന്നത് താനല്ലെന്നും ആഭരണത്തിനായി നാലംഗ സംഘം കൊലപ്പെടുത്തിയെന്നുമാണ് സോനം പറയുന്നത്. തനിക്ക് ലഹരി നൽകി മയക്കിയതായും സോനം പൊലീസിനോട് പറഞ്ഞു.