കൊച്ചി: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണയ്ക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി നൽകി ബലാത്സംഗ കേസിലെ മൂന്നാം പരാതിക്കാരി.
ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് യുവതി കേരള പോലീസിനയച്ച പരാതിയിൽ വ്യക്തമാക്കി. തന്നെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബർ സെൽ അന്വേഷണവും നിയമനടപടിയും വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അതുപോലെ സുരക്ഷയ്ക്കായി പോലീസ് സംരക്ഷണം വേണം. തന്നെ മാത്രമല്ല, സത്യം പറയാൻ ധൈര്യപ്പെടുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുന്നതിൽ താൻ കേരള പോലീസിൽ വിശ്വസിക്കുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പരാതിയുടെ പൂർണരൂപം
‘ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീക്ക്, ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ സമൂഹമാധ്യമത്തിന് മുന്നിൽ വിചാരണ ചെയ്യാൻ അവകാശമില്ല. ആർ. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഞാൻ താഴ്മയായി അഭ്യർത്ഥിക്കുന്നു. അവരുടെ ഫേസ്ബുക്ക് വീഡിയോ പിൻവലിക്കുകയും ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുകയും വേണം.
അതിജീവിതയെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബർ സെൽ അന്വേഷണവും നിയമനടപടിയും വേണം.
എന്റെ സുരക്ഷയ്ക്കായി പൊലീസ് സംരക്ഷണം വേണം. എന്നെ മാത്രമല്ല, സത്യം പറയാൻ ധൈര്യപ്പെടുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുനന്തിൽ ഞാൻ കേരള പൊലീസിൽ വിശ്വസിക്കുന്നു’.
വിശ്വസ്തതയോടെ
അതിജീവിത
അതേസമയം താൻ അവൾക്കൊപ്പമോ, അവനൊപ്പമോ അല്ല, സത്യത്തിനൊപ്പമാണെന്നു പറഞ്ഞ ശ്രീനാദേവി കുഞ്ഞമ്മ നിലവിലെ പരാതികളിൽ സംശയവും പ്രകടിപ്പിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു. അതിജീവിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ അതിജീവിതന്റെ ഭാഗം കൂടി കേൾക്കണം. താൻ അദ്ദേഹത്തോടൊപ്പമാണ്. രാഹുലിനെതിരെ ഉയർന്ന പല പരാതികളിലും സംശയമുണ്ട്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ശ്രീനാദേവി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ നൽകിയത്.
















































