പട്‌ന: കേന്ദ്ര സർക്കാരിനെതിരേ വോട്ടുകവർച്ച ആരോപണം ഉയർത്തി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 16 ദിവസമായി നടത്തിവന്ന ‘വോട്ടർ അധികാർ യാത്ര’യ്ക്ക് സമാപനമായി. ‘വോട്ടുചോരി’ എന്നാൽ നമ്മുടെ അവകാശങ്ങൾ, സംവരണം, തൊഴിൽ, വിദ്യാഭ്യാസം, ജനാധിപത്യം എന്നിവയുടെ മോഷണമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ജനങ്ങളുടെ റേഷൻ കാർഡും ഭൂമിയും തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും നൽകുമെന്നും അദ്ദേഹം വിമർശിച്ചു. ‘വോട്ടർ അധികാർ യാത്ര’യ്ക്ക് ലഭിച്ച ജനപിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
,
ഞാൻ മുമ്പു നടത്തിയ വാർത്താസമ്മേളനം ആറ്റം ബോംബ് ആയിരുന്നെങ്കിൽ അതിലും വലിയ ഹൈഡ്രജൻ ബോംബ് കൈവശുണ്ട്. ആറ്റം ബോംബിനെക്കുറിച്ച് ബിജെപി കേട്ടിട്ടുണ്ടോ? ഞാനത് വാർത്താസമ്മേളനത്തിൽ കാണിച്ചതാണ്. ഇപ്പോൾ, അതിലും വലുതായ ഒന്നുണ്ട്-ഹൈഡ്രജൻ ബോംബ്. നിങ്ങളെല്ലാവരും അതിനായി തയ്യാറായിരിക്കണം. വോട്ട് മോഷണത്തെക്കുറിച്ചുള്ള സത്യം രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടും. ആ ഹൈഡ്രജൻ ബോംബിന് ശേഷം പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നിൽ മുഖം കാണിക്കാൻ കഴിയില്ല.” രാഹുൽ പറഞ്ഞു.
‘അതുപോലെ മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ അതേ ശക്തികളാണ് ഡോ. ബി.ആർ. അംബേദ്കറുടെയും മഹാത്മ ഗാന്ധിയുടെയും ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയെ തകർക്കാൻ ഞങ്ങൾ അവരെ അനുവദിക്കില്ല. ബിഹാറിൽ ജനങ്ങൾക്കിടയിൽ ‘വോട്ട് കള്ളാ, സിംഹാസനം ഒഴിയൂ'(‘വോട്ട് ചോർ, ഗഡ്ഡി ച്ഛോഡ്’) എന്നൊരു പുതിയ മുദ്രാവാക്യമുണ്ട്,. ചൈനയിലും യുഎസിലും പോലും ആളുകൾ ഇത് പറയുന്നു.’ രാഹുൽ പരിഹസിച്ചു.
അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷൻ തെളിവുകളോ ഡിജിറ്റൽ ഡാറ്റയോ നൽകുന്നില്ലെന്നും രാഹുൽ ആരോപിച്ചു. ഞങ്ങളുടെ ടീം നാലഞ്ചു മാസത്തോളം ദിവസവും 16-17 മണിക്കൂർ ജോലി ചെയ്ത് വിവിധ സ്രോതസ്സുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. വോട്ട് മോഷണം എന്നത് കേവലം വോട്ടുകളുടെ മോഷണമല്ല, അത് അവകാശങ്ങളുടെയും ഭരണഘടനയുടെയും യുവതയുടെ ഭാവിയുടെയും മോഷണമാണ്. അവർ എല്ലാം അദാനി-അംബാനിക്ക് നൽകും. മഹാത്മ ഗാന്ധിയെ വധിച്ച ശക്തികളാണ് ഇപ്പോൾ ഭരണഘടനയെയും ജനാധിപത്യത്തെയും കൊലപ്പെടുത്താൻ ശ്രമിക്കുന്നത്. രാഹുൽ പറഞ്ഞു.
ഇതിനിടെ ബിഹാറിലെ ഇരട്ട എൻജിൻ സർക്കാരിന്റെ ഒരു എഞ്ചിൻ കുറ്റകൃത്യത്തിലും മറ്റേത് അഴിമതിയിലുമാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. നിരവധി പേരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റുന്നുണ്ട്. വളരെ തന്ത്രപരമായി നിരവധി കള്ളവോട്ടുകളും ചേർക്കുന്നുണ്ട്. ബിഹാറിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്ക് തക്കതായ മറുപടി നൽകണം. തേജസ്വി പറഞ്ഞു. വോട്ടുമോഷണത്തിലൂടെ ബിഹാറിൽ വിജയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു.
ഓഗസ്റ്റ് 17-ന് ബിഹാറിലെ സസാറാമിൽനിന്നുതുടങ്ങിയ യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബിഹാറിലെ 20 ജില്ലകളിലൂടെ 1300-ലധികം കിലോമീറ്റർ സഞ്ചരിച്ചാണ് യാത്ര പട്‌നയിലെത്തിയത്. പട്‌നയിലെ ഗാന്ധിമൈതാനിയിൽനിന്ന് ആരംഭിച്ച സമാപന പദയാത്രയിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.