നിലയ്ക്കൽ: ശബരിമല ദർശനത്തിനു രാഷ്ട്രപതി ദ്രൗപതി മുർമു എത്തുമ്പോൾ സർക്കാർ പ്ലാൻ എ മാത്രമേ തയാറാക്കിയിരുന്നുള്ളുവെന്ന് ആരോപണം. രാഷ്ട്രപതി എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപു നിലയ്ക്കലിനും പ്ലാപ്പള്ളിക്കും മധ്യേ മൺതിട്ട ഇടിഞ്ഞു വീണു കല്ലുകൾ റോഡിൽ പതിച്ചു. ഉച്ചയ്ക്ക് രാഷ്ട്രപതി പമ്പയിലെ ദേവസ്വം ബോർഡ് ഗെസ്റ്റ് ഹൗസിൽനിന്ന് വാഹനത്തിൽ കയറുന്നതിനു തൊട്ടുമുൻപായി പമ്പ കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം മരം ഒടിഞ്ഞുവീണു.
ഇന്നലെ രാവിലെ ആറരയ്ക്കാണു മൺകൂന റോഡിലേക്കു ഇടിഞ്ഞുവീഴുന്നത്. തലേന്നു രാത്രി പെയ്ത മഴയാണു മണ്ണിടിയാൻ കാരണമെന്നു പറയുന്നു. ഈ സമയം റോഡിൽ പോലീസ് സംഘം ഉണ്ടായിരുന്നതിനാൽ ബന്ധപ്പെട്ടവരെ ഉടൻ വിവരം അറിയിക്കാനായി. ആദ്യം തന്നെ ഒരു വശത്തു കൂടി വാഹനങ്ങൾക്കു പോകാനുള്ള ക്രമീകരണം ഒരുക്കിയ ശേഷമാണു ബാക്കി കല്ലുകൾ നീക്കം ചെയ്തത്.
പിന്നാലെ രാഷ്ട്രപതി പമ്പയിലെ ദേവസ്വം ബോർഡ് ഗെസ്റ്റ് ഹൗസിൽനിന്ന് വാഹനത്തിൽ കയറുന്നതിനു തൊട്ടുമുൻപ് വനമേഖലയിലെ മരം വീണത്. അഗ്നിരക്ഷാസേനാ ജീവനക്കാർ സമീപത്തുണ്ടായിരുന്നു. ഇവർ കലക്ടർ എസ്. പ്രേം കൃഷ്ണനെ വിവരമറിയിച്ചു. പമ്പയിലാണു രാഷ്ട്രപതിക്കു ഭക്ഷണം ക്രമീകരിച്ചിരുന്നത്. മരം മുറിച്ചുമാറ്റുന്നതു വരെ രാഷ്ട്രപതി ദ്രൗപദി മുർമു അവിടെ കാത്തിരുന്നു. അഗ്നിരക്ഷാസേനയുടെ പതിനെട്ട് പേരടങ്ങിയ സംഘം എട്ട് കട്ടറുകൾ ഉപയോഗിച്ച് 7 മിനിറ്റു കൊണ്ട് മുപ്പതടി നീളമുള്ള മരം മുറിച്ചുനീക്കി. റോഡിലെ പൊടിയും വെള്ളമുപയോഗിച്ച് കഴുകിനീക്കി. നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള അപകടകരമായ എല്ലാ മരങ്ങളും ഒരാഴ്ച മുൻപേ സുരക്ഷയുടെ ഭാഗമായി മുറിച്ചുനീക്കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയായിരുന്നു സന്നിധാനത്ത്. ഇതേ തുടർന്നാകാം അപ്രതീക്ഷിതമായി മരം കടപുഴകിയതെന്നാണു കരുതുന്നത്.
അതേസമയം ചൊവ്വാഴ്ച വൈകിട്ടുവരെയും ഹെലികോപ്റ്റർ നിലയ്ക്കൽ ഇറക്കുന്നതിനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്. കാലാവസ്ഥ പ്രതികൂലമാകുമെന്ന വിവരത്തെ തുടർന്ന് രാത്രിയിലാണ് പ്രമാടത്ത് ഇറങ്ങാൻ തീരുമാനിക്കുന്നത്. രാഷ്ട്രപതി നിലയ്ക്കൽ ഇറങ്ങുന്നത് സംബന്ധിച്ച് പ്ലാൻ എ മാത്രമാണ് തയാറാക്കിയത്. പ്ലാൻ ബിയെ സംബന്ധിച്ച് ചിന്തിച്ചില്ലെന്നും പ്രമാടത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് ആന്റോ ആന്റണി എംപി ആരോപിച്ചു. രാഷ്ട്രപതി ഹെലികോപ്റ്ററിൽനിന്ന് ഇറങ്ങുന്ന സമയത്ത് തൊട്ടടുത്ത ഹെലിപാഡിലേക്ക് തെരുവുനായ എത്തിയതും സുരക്ഷ വീഴ്ചയാണെന്ന് എംപി പറഞ്ഞു. തെരുവുനായ എത്തുന്നത് നിയന്ത്രിക്കാൻ കഴിയാത്ത പോലീസുതന്നെ നായയെ ഓടിക്കുകയായിരുന്നെന്നും എംപി പറഞ്ഞു.
അതുപോലെ രാഷ്ട്രപതി ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ താൽക്കാലികമായി നിർമിച്ച ഹെലിപാഡ് താഴ്ന്നത് വലിയ സുരക്ഷാവീഴ്ചയാണെന്നും എംപി ആരോപിച്ചു.