ഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന സർവ്വകക്ഷിയോഗം അവസാനിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലാണ് സർവ്വകക്ഷിയോഗം നടന്നത്. കഴിഞ്ഞ 36 മണിക്കൂറിലെ രാജ്യത്തിന്റെ സാഹചര്യം രാജ്‌നാഥ് സിംഗ് പാർട്ടികളോട് വിശദീകരിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുത്തില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, നിർമ്മലാ സീതാരാമൻ, എസ് ജയ്ശങ്കർ, ജെപി നഡ്ഡ, കിരൺ റിജിജു തുടങ്ങിയവർ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസിനു വേണ്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവർ പങ്കെടുത്തു.
ഓപ്പറേഷൻ സിന്ദൂറിൽ 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടെന്ന് പ്രതിരോധ മന്ത്രി സർവ്വകക്ഷി യോഗത്തിൽ അറിയിച്ചു. ഇന്ത്യയുടെ ലക്ഷ്യം പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്തെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം മന്ത്രിമാർ യോഗത്തിൽ അറിയിച്ചു. സർക്കാരിന് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
എന്നാൽ വ്യാജ വാർത്തകളെക്കുറിച്ച് സർക്കാർ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ പൂഞ്ചിലടക്കം പാക് ഷെൽ ആക്രമണത്തിൽ നിരപരാധികൾക്ക് ജീവൻ നഷ്ടമായതിൽ പ്രതിപക്ഷ പാർട്ടികൾ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.