കോഴിക്കോട്: താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിൻറെ കൊലപാതകത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം. ഷഹബാസിനെതിരെ സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പോലീസ് മെറ്റയോട് വിവരങ്ങൾ ആരാഞ്ഞത്.
അതുപോലെ സംഭവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും, അക്കൗണ്ടുകൾ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പേലീസ് മെറ്റയ്ക്ക് മെയിൽ അയച്ചു. കൂടാതെ വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കോഴിക്കോട് വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിൽ റിമാൻറിൽ കഴിയുന്ന വിദ്യാർഥികൾ ഇന്നും പോലീസ് കാവലിൽ എസ്എസ്എൽസി പരീക്ഷ എഴുതും.
ഇന്നലെ റിമാൻറിലായ വിദ്യാർഥിയുൾപ്പെടെ ആറു വിദ്യാർഥികളാണ് ജുവൈനൽ ഹോമിൽ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽ പരീക്ഷ എഴുതുക. ഇവരെ പരീക്ഷ എഴുതിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെഎസ്‍യു പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ഷഹബാസിൻറെ കൊലപാതകം സംബന്ധിച്ച ആസൂത്രണത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.
സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഷഹബാസിന്റെ കൊലപാതകത്തിൽ ആറമത്തെ വിദ്യാർഥിയെ കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. താമരശ്ശേരി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയെയാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം ഷഹബാസിനെ കൊല്ലാൻ പ്രോത്സാഹനം നൽകിയ മാതാപിതാക്കൾക്കെതിരേയും നടപടി വേണമെന്നാണ് ഷഹബാസിന്റെ പിതാവിന്റെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ പോലീസ് വ്യക്തമായ തീരുമാനം ഇതുവരെ പറഞ്ഞിട്ടില്ല.