ഇടുക്കി: തൊടുപുഴ കാളിയാറിൽ തൊണ്ടിമുതൽ അടിച്ചുമാറ്റിക്കൊണ്ടുപോകാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കാളിയാർ പോലീസ് സ്റ്റേഷനിലെ എസ് സിപിഒ ജയ്മോനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ മെയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് സൂക്ഷിക്കുന്നതിനായി തൊടുപുഴ പോലീസിനെ ഏൽപ്പിച്ച സ്പോർട്സ് സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പിന്നീട് ഉടമ സ്റ്റേഷനിലെത്തി സൈക്കിൾ തിരക്കിയപ്പോഴാണ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കാണാതായ വിവരം അറിയുന്നത്.
തുടർന്നു സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സൈക്കിൾ കടത്തിയത് എസ്.സി.പി.ഓ. ജയ്മോനാണെന്ന് തെളിഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ ഉദ്യോഗസ്ഥൻ സൈക്കിൾ തിരികെ സ്റ്റേഷനിലെത്തിച്ചു. സ്പെഷ്യൽ ബ്രാഞ്ച് വിഷയം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചതോടെ ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.