കൊച്ചി: പാസ്പോർട്ട് വെരിഫിക്കേഷന്റെ പേരിൽ യുവതിയെ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാസ്പോർട്ടിന് അപേക്ഷിച്ച പള്ളുരുത്തി സ്വദേശിയായ യുവതിയോട് വെരിഫിക്കേഷനായി വീട്ടിലെത്തുന്നതിനു പകരം തന്നെ വന്നു കാണാൻ വിജേഷ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് തോപ്പുംപടി പാലത്തിനടുത്തുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റ് അവന്യൂവിന് അടുത്തേക്ക് എത്താൻ ആവശ്യപ്പെട്ടു. ഇവിടെ എത്തിയ യുവതിയോട് സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലേക്ക് കയറാൻ സിപിഒ നിർദേശിച്ചു. പിന്നാലെ കാറിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. യുവതി പിറ്റേന്ന് തന്നെ പരാതി നൽകി. തുടർന്ന് ഹാർബർ പോലീസ് വിജേഷിനെതിരെ കേസെടുക്കുകയായിരുന്നു.
സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന വിധത്തിൽ പെരുമാറിയതിനു സിപിഒയെ സസ്പെൻഡ് ചെയ്തെന്ന് പൊലീസ് കമ്മിഷണറുടെ ഓഫിസ് വ്യക്തമാക്കി. വിജേഷിനെതിരെ ആഭ്യന്തര അന്വേഷണം നടക്കുമെന്നും ഇതിനു ശേഷമായിരിക്കും തുടർ നടപടികളെന്നും പൊലീസ് അറിയിച്ചു.















































