തിരുവനന്തപുരം: അതിജീവിതയുടെ പരാതിയെ തുടർന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. വിമാനത്താവളത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ബ്യൂറോ എമിഗ്രേഷന് കത്ത് നൽകിയിരുന്നു. ഫോൺ സ്വിച്ച്ഓഫ് ചെയ്ത് മാറി നിൽക്കുന്ന രാഹുൽ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നടപടി. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെയുണ്ടെന്നാണ് പോലീസ് നിഗമനം.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഉടൻ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് രാഹുലിനെതിരെ കേസ് എടുത്തിരിക്കുന്നത്.
ബിഎൻഎസ് 64, 89, 115, 351 വകുപ്പുകളും ഐടി നിയമത്തിലെ 66സി അടക്കമുള്ള വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. ബിഎൻഎസ് 64 പ്രകാരം ബലാത്സംഗത്തിന് കുറഞ്ഞതു പത്തുവർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. വാറന്റ് കൂടാതെ പൊലീസിനു പ്രതിയെ അറസ്റ്റ് ചെയ്യാനും കഴിയും. സ്ത്രീയുടെ അനുമതിയില്ലാതെ നിർബന്ധിത ഗർഭഛിദ്രം നടത്തുന്നതിന് എതിരെയുളളതാണ് ബിഎൻഎസ് 89-ാം വകുപ്പ്. ഇതിനും 10 വർഷം മുതൽ ജീവപര്യന്തം വരെയാണ് തടവുശിക്ഷ.
രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ച് അശാസ്ത്രീയമായ രീതിയിൽ ഗുളിക നൽകി ഗർഭഛിദ്രം നടത്തിച്ചുവെന്നാണ് അതിജീവിത പരാതി നൽകിയിരിക്കുന്നത്. ബിഎൻഎസ് 115 പ്രകാരം മനഃപൂർവമായി ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന ഒരു വർഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പും ഭീഷണിപ്പെടുത്തി സമ്മർദത്തിലാക്കുന്നതിന് രണ്ടു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ബിഎൻഎസ് 351 വകുപ്പും ചുമത്തിയിട്ടുണ്ട്. കൂടാതെ ചാറ്റുകളും ഡിജിറ്റൽ തെളിവുകളും ഉള്ളതിനാൽ ഐടി നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഏതെങ്കിലും വ്യക്തിയുടെ ഡിജിറ്റൽ കാര്യങ്ങൾ വഞ്ചനാപരമായി ഉപയോഗിക്കുന്നതിന് എതിരെയുള്ള ഐടി നിയമത്തിലെ 66 സി വകുപ്പു പ്രകാരം മൂന്നു വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴിയും ലഭിക്കും.
അതേസമയം യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വലിയമല പോലീസ് കേസെടുത്ത് നേമം സ്‌റ്റേഷനിലേക്കു കൈമാറി. മൂന്നിടത്തു വച്ച് കുറ്റകൃത്യം നടന്നുവെന്ന നിഗമനത്തിലാണ് പോലീസ്. ആദ്യ പീഡനം മാർച്ചിലായിരുന്നു. 2 തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും ഒരു തവണ പാലക്കാട്ടെ രാഹുലിന്റെ ഫ്ലാറ്റിലും യുവതിയെ പീഡിപ്പിച്ചു. മേയ് 30ന് ഭ്രൂണഹത്യയ്ക്കുള്ള മരുന്നു നൽകി. മരുന്നു കൈമാറിയത് രാഹുലിന്റെ സുഹൃത്ത് ജോബിയാണ്. കാറിൽ വച്ചാണ് മരുന്നു കഴിപ്പിച്ചത്. മരുന്നു കഴിച്ചെന്ന് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പ് വരുത്തി. പീഡനത്തിനുശേഷം നഗ്നദൃശ്യം പകർത്തി യുവതിയെ ഭീഷണിപ്പെടുത്തിയെന്ന വിവരവും എഫ്‌ഐആറിൽ ഉണ്ടെന്നാണു അറിയുന്നത്.


















































