കായംകുളം: ആലപ്പുഴ കായംകുളത്ത് വീട്ടില്‍നിന്ന് പതിന്നാലരപ്പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയെ ഒരുവര്‍ഷത്തിനുശേഷം പിടികൂടി പൊലീസ് . പരാതിക്കാരന്‍റെ മരുമകളാണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം മേയ് 10-നു പ്രയാര്‍ വടക്കുമുറിയില്‍ പനക്കുളത്ത്പുത്തന്‍ വീട്ടില്‍ സാബു ഗോപാലന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. ഒരു വർഷത്തിന് ശേഷമാണ് സാബു ഗോപാലന്റെ മകന്റെ ഭാര്യയായ പുതുപ്പള്ളി തെക്കു മുറിയില്‍ ഇടയനമ്പലത്ത് നെടിയത്ത് വീട്ടില്‍ ഗോപിക (27) യെ പൊലീസ് പിടികൂടിയത്. മറ്റൊരു 11 പവൻ കൂടി അടിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഗോപികയെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ വർഷം വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. വീട്ടിലെ ആരെങ്കിലുമാകാം മോഷ്ടിച്ചതെന്ന് പൊലീസിന് അന്ന് തന്നെ സംശയമുണ്ടായിരുന്നു.
സംഭവ ദിവസം ഉച്ചയ്ക്ക് 12 മണിക്കും രാത്രി 7 മണിക്കും ഇടയിലുള്ള സമയം പുതുപ്പള്ളി വില്ലേജിൽ പ്രയാർ വടക്ക് മുറിയിൽ പനക്കുളത്ത് പുത്തൻ വീട്ടിൽ ഗോപാലൻ മകൻ സാബു ഗോപാലൻ്റെ വീട്ടിലെ കിടപ്പുമുറിയിലെ കബോർഡിൽ നിന്നും ഒരു പവൻ തൂക്കം വരുന്ന 4 ഡൈ മോഡൽ വളകളും, 10 പവൻ തൂക്കം വരുന്ന ഒരു പൊന്തൻമാട മോഡൽ മാലയും, അര പവൻ തൂക്കം വരുന്ന ഒരു ആലില മോഡൽ താലിയും ഉൾപ്പെടെ പതിനാലര പവൻ സ്വർണ്ണാഭരണങ്ങളാണ് ഗോപിക അടിച്ചെടുത്തത്. വീട്ടിൽ നടന്ന മോഷണത്തിന് പിന്നിൽ ആ വീട്ടിലുള്ള ആരോ ആണെന്ന് സംശയം തോന്നി കുടുംബാംഗങ്ങളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ഈ മാസം മൂന്നാം തീയതി ഗോപിക വീണ്ടും ഒരു മോഷണ ശ്രമം നടത്തിയതോടെയാണ് പിടി വീണത്.
സാബു ഗോപാലന്‍റെ ബന്ധുവായ ഇടയനമ്പലം സ്വദേശി, ഗോപികയുടെ കൈയ്യിൽ ലോക്കറിൽ വെക്കാനായി 11 പവൻ സ്വർണ്ണം ഏപ്പിച്ചിരുന്നു. എന്നാൽ ലോക്കറിൽ നിന്ന് എടുത്തു കൊണ്ട് വരവേ വഴിയിൽ വെച്ച് കൈയ്യിൽ നിന്നും സ്വർണ്ണം നഷ്ടപ്പെട്ടു പോയതായി ഗോപിക പരാതി നൽകി. ഈ പരാതിയിൻമേൽ വിവരങ്ങൾ ചോദിച്ചറിയാൻ ഗോപികയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ പൊലീസ് ചോദ്യം ചെയ്തു. ഗോപികയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ കണ്ടതോടെ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി, ഗോപികയുടെ ബാഗിൽ നിന്നും നഷ്ടപ്പട്ടു എന്നു പറയുന്ന സ്വർണം കണ്ടെത്തുകയും ചെയ്തു.
തുടർന്ന് ഗോപികയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഒരു വർഷം മുമ്പ് നടത്തിയ മോഷണം തെളിയുന്നത്. വീട്ടിൽ നിന്നും കാണാതായ പതിനാലര പവന്‍റെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത് താനാണെന്ന് ഗോപിക സമ്മതിച്ചു. മോഷണ മുതലുകൾ ഗോപിക ബന്ധുവിനെ കൊണ്ട് വിൽപ്പന നടത്തുകയും, വിറ്റു കിട്ടിയ പണത്തിന്‍റെ ഒരു ഭാഗം ഉപയോഗിച്ച് പണയം വെച്ച സ്വർണ്ണം എടുത്തതായും ഗോപിക സമ്മതിച്ചു. കായംകുളം ഡി. വൈ.എസ്.പി. ബാബുക്കുട്ടന്‍റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷാ, എസ്. ഐ. രതീഷ് ബാബു, എ.എസ്.ഐ. ജീജാദേവി, പോലീസുദ്യോഗസ്ഥനായ ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.