വണ്ടൂർ: തനിച്ചു താമസിക്കുന്ന വയോധികയായ വീട്ടമ്മയെ ആക്രമിച്ച് 2 പവനോളം തൂക്കം വരുന്ന 2 സ്വർണ്ണവളകൾ മുറിച്ചെടുത്ത മൂന്നംഗ മുഖംമൂടി സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ അമ്പലപ്പടി സ്വദേശി പാലാംപറമ്പത്ത് നിധിൻ (30), സഹോദരൻ നിഖിൽ, (28) ഇവരുടെ സഹോദരീ ഭർത്താവും കവർച്ചയുടെ സൂത്രധാരനുമായ അമ്പലപടി സ്വദേശി പടിഞ്ഞാറേ മണ്ടാവിൽ ജിജേഷ് (39) എന്നിവരെയാണ് വണ്ടൂർ സർക്കിൾ ഇൻസ്പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഡിസംബർ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലപടി ബൈപ്പാസിൽ താമസിക്കുന്ന പരേതനായ വിമുക്തഭടൻ പാലക്കത്തോട്ടിൽ വിജയകുമാറിന്റെ ഭാര്യ കെ. ചന്ദ്രമതിയുടെ (63) ആഭരണങ്ങളാണ് ഇവർ കവർന്നത്. മൽപിടിത്തത്തിലും വീഴ്ചയിലും പരുക്കേറ്റ ചന്ദ്രമതി താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡിവൈഎസ്പി സാജു. കെ. എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ജിജേഷിന്റെ കടബാധ്യതകൾ തീർക്കാൻ വേണ്ടിയാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തത്. ഓട്ടോ ഡ്രൈവറായ ജിജേഷ് മുൻപ് പലപ്പോഴും ചന്ദ്രമതിക്കു വേണ്ടി ട്രിപ്പ് പോയിരുന്നു. ചന്ദ്രമതി തനിച്ചു താമസിക്കുകയാണെന്നും ഇവരുടെ പക്കൽ സ്വർണ്ണാഭരണങ്ങൾ ഉണ്ടെന്നും മനസ്സിലാക്കിയ ജിജേഷ് കവർച്ചയ്ക്ക് വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്തു.
എറണാകുളത്ത് ജോലി ചെയ്തിരുന്ന നിഖിലിനെ ഇതിനായി നാട്ടിലേക്ക് വിളിച്ചുവരുത്തി. രാത്രി 8 മണിയോടെ മൂവരും ബാറിലെത്തി മദ്യപിച്ചതിനുശേഷം ബാറിൽ നിന്നും ഇറങ്ങി ചന്ദ്രമതിയുടെ വീടിനു പുറകുവശത്തുള്ള വയലിലൂടെ നടന്ന് ചന്ദ്രമതിയുടെ വീട്ടിലെത്തി. പുറകുവശത്തെ വാതിലിൽ തട്ടി ശബ്ദമുണ്ടാക്കി. ശബ്ദം കേട്ട് വാതിൽ തുറന്ന ചന്ദ്രമതിയെ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള ജിജേഷ് പിന്നിൽ നിന്നും വായും മൂക്കും ബലമായി പൊത്തിപ്പിടിച്ചു. നിതിൻ കയ്യിൽ കരുതിയിരുന്ന കട്ടർ ഉപയോഗിച്ച് വളകൾ മുറിച്ചെടുത്തു. തിരിച്ചറിയാതിരിക്കാൻ മൂവരും മങ്കി ക്യാപ്പ് ധരിച്ചിരുന്നു.
തെളിവ് നശിപ്പിക്കാൻ കൃത്യത്തിനു ശേഷം പരിസരത്ത് മുളകുപൊടി വിതറി. ശേഷം ബാറിനു സമീപം എത്തി കാറിൽ കയറി രക്ഷപ്പെട്ടു. ജിജേഷിനെ വീട്ടിൽ ഇറക്കിയ ശേഷം സഹോദരങ്ങൾ ചന്ദ്രമതിയുടെ വീടിനു പരിസരത്തിലൂടെ സ്ഥിതിഗതികൾ അറിയാനായി സ്കൂട്ടറിൽ കറങ്ങുകയും ചെയ്തു. 30 ഓളം സിസിടിവികൾ പരിശോധിച്ചും പ്രദേശവാസികളിൽ സംശയമുള്ളവരെ ചോദ്യം ചെയ്തും പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.
















































