കൊച്ചി: പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ച് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നതു കണക്കിലെടുത്തു പ്രതിക്കെതിരെയുള്ള പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ഇരുപത്തിമൂന്നുകാരനെതിരെ പത്തനംതിട്ട പോലീസ് റജിസ്റ്റർ ചെയ്ത കേസാണു ജസ്റ്റിസ് സി. പ്രതീപ്കുമാർ റദ്ദാക്കിയത്. സൗഹൃദത്തിലായ ശേഷം കഴിഞ്ഞ ജൂണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. പെൺകുട്ടിയുടെ പരാതിയിലാണു യുവാവിനെതിരെ കേസെടുത്തത്.
എന്നാൽ തെറ്റായ കേസാണെന്നും പരാതിക്കാരിയെ വിവാഹം ചെയ്തെന്നും സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. പരാതിക്കാരിക്കു പ്രായപൂർത്തിയായി. ഹർജിക്കാരന്റെ വാദത്തെ പിന്തുണച്ച് പരാതിക്കാരിയും സത്യവാങ്മൂലം നൽകി. തുടർന്നു കേസ് നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
വിവാഹിതരായി ഇരുവരും സന്തോഷത്തോടെയുള്ള ജീവിതം നയിക്കുന്നതു കോടതി പരിഗണിച്ചു. ഇക്കാര്യത്തിൽ സുപ്രീം കോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച മുൻ ഉത്തരവുകളും സിംഗിൾ ബെഞ്ച് കണക്കിലെടുത്തു. ഹർജിക്കാരനു വേണ്ടി അഡ്വ.ജോർജ് ജേക്കബ് വേങ്ങൽ ഹാജരായി.
















































