പാലക്കാട്: കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എൻ.ഡി.എ. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാലക്കാട്ട് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങളോടൊപ്പം സമയം ചെലവഴിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ബി.ജെ.പി. ഏറ്റവും കൂടുതൽ പ്രതീക്ഷവയ്ക്കുന്ന സീറ്റുകളിലൊന്നായ പാലക്കാട് പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പി.യ്ക്കുള്ളത്.
ഹെലിക്കോപ്റ്റർ മാർഗം പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ വൻ ജനക്കൂട്ടം സ്വീകരിച്ചു. തുടർന്ന് വാഹനവ്യൂഹത്തിൽ കോട്ടമൈതാനത്തേക്ക് പോയ അദ്ദേഹം മിഷൻ സ്‌കൂൾ ജംഗ്ഷൻ മുതൽ എസ്.ബി.ഐ. ജംഗ്ഷൻ വരെ നടത്തിയ റോഡ് ഷോയിലൂടെ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
പിന്നീട് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രസംഗിച്ചു. എൻ.ഡി.എ.യുടെ മറ്റു പ്രധാന സ്ഥാനാർഥികളും വേദിയിൽ പങ്കെടുത്തു.
കേരളത്തിലേക്ക് എത്തുന്നതിന് മുൻപ് പ്രധാനമന്ത്രി എക്സിൽ മലയാളത്തിൽ കുറിച്ച കാര്യങ്ങൾ ഏറെ, രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ പൊതുമനോഭാവം എൻ.ഡി.എ.യ്ക്ക് അനുകൂലമാണെന്നും എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികളുടെ ഭരണത്തിൽ ജനങ്ങളിൽ അസന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകീട്ട് കേരളത്തിലെ ജനങ്ങൾക്കൊപ്പമായിരിക്കുമെന്ന് അദ്ദേഹം മലയാളത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

















































