കണ്ണൂർ/പയ്യാവൂർ: സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ പ്ലസ്ടു വിദ്യാർഥിനി മരിച്ചു. പയ്യാവൂർ ഇരൂഡ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ നാലാം നിലയിൽനിന്ന് ചാടിയ അയോണ മോൻസൺ (17) ആണു മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
ലാബ് പരീക്ഷയടക്കം നടക്കാനിരിക്കെയായിരുന്നു വിദ്യാർഥിനി ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ കുട്ടി ക്ലാസ് മുറിയിൽ നിന്നിറങ്ങിയതിനു ശേഷമാണ് കെട്ടിടത്തിന് മുകളിലേയ്ക്ക് പോയി താഴേക്ക് ചാടിയത്. ബാസ്കറ്റ് ബോൾ കോർട്ടിലേക്കാണ് വിദ്യാർഥിനി വീണത്.
ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്. അയോണയുടെ അമ്മ വിദേശത്തേക്കു പോകാനിരിക്കുകയായിരുന്നുവെന്നും ഇക്കാരണത്താൽ കുട്ടി സങ്കടത്തിലായിരുന്നുവെന്നും വിവരമുണ്ട്. ഇന്ന് ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം പയ്യാവൂർ മേഴ്സി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംസ്കാരം വെള്ളിയാഴ്ച നടത്തുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
അതേസമയം അയോന നാലുപേർക്കു പുതുജീവൻ നൽകിയാണ് വിടപറയുന്നത്. രണ്ട് വൃക്കകളും കരളും കോർണിയയും ദാനം ചെയ്തു. ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. തുടർന്നാണ് അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. തലശ്ശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലു പേർക്കാണ് അയോനയുടെ അവയവങ്ങൾ ദാനം ചെയ്തതെന്നാണു വിവരം.
















































