ഹൈദരാബാദ്: പ്രണയം എതിര്‍ത്തതിനെ തുടർന്ന് ജീവനൊടുക്കിയ മകനും പ്രണയിനിക്കും ശ്രീരാമ നവമി ദിനത്തിൽ മുടങ്ങാതെ പ്രതീകാത്മക വിവാഹചടങ്ങ് നടത്തി മാതാപിതാക്കൾ. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിൽ നിന്നുള്ള ലാലുവും സുക്കമ്മയുമാണ് കഴിഞ്ഞ 23 വർഷമായി തങ്ങളുടെ മകന്റെ ഓർമ്മയ്ക്കായി വിവാഹ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. 2003-ലാണ് ഇവരുടെ മകൻ റാം കോട്ടി താൻ പ്രണയിച്ചിരുന്ന പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തെ എതിർത്തതിനെത്തുടർന്ന് ആത്മഹത്യ ചെയ്തത്.
മകൻ മരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അവൻ സ്നേഹിച്ച പെൺകുട്ടിയും ജീവനൊടുക്കിയതോടെ ഇരു കുടുംബങ്ങളും വലിയ ആഘാതത്തിലായി. മകന്റെ വിയോഗം മാതാപിതാക്കളെ തകർത്തു. തന്റെ സ്വപ്നത്തിൽ വന്ന മകൻ തനിക്കു വേണ്ടി ഒരു ക്ഷേത്രം പണിയാനും വിവാഹം നടത്താനും ആവശ്യപ്പെട്ടതായി സുക്കമ്മ വിശ്വസിക്കുന്നു.
ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ദമ്പതികൾ വീടിനുള്ളിൽ തന്നെ മകന്റെയും അവൻ സ്നേഹിച്ച പെൺകുട്ടിയുടെയും വിഗ്രഹങ്ങൾ സ്ഥാപിച്ചു കൊണ്ടുള്ള ഒരു ചെറിയ ശ്രീകോവിൽ പണിതു. ഇരുവരുടെയും വിഗ്രഹങ്ങൾ ഒരുമിച്ച് വെച്ചുകൊണ്ടാണ് ഇവർ മകന്റെ സാന്നിധ്യം വീട്ടിൽ നിലനിർത്തുന്നത്. അന്നുമുതൽ എല്ലാ വർഷവും ശ്രീരാമ നവമി ദിനത്തിൽ ഇവർ രണ്ടുപേരുടെയും വിവാഹം പരമ്പരാഗതമായ രീതിയിൽ പ്രതീകാത്മകമായി നടത്തിവരുന്നു.















































