തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വൈകി അവധി പ്രഖ്യാപിച്ച തിരുവനന്തപുരം കലക്ടർക്കെതിരെ രക്ഷിതാക്കളുടെ വക സമൂഹമാധ്യമങ്ങളിൽ പൊങ്കാല. മഴ അവധി പ്രഖ്യാപിച്ചതിലല്ല, മറിച്ച് അവധി അറിയിച്ചത് താമസിച്ചതിലാണ് കലക്ടറുടെ ഫേസ്ബുക് പേജിൽ രക്ഷിതാക്കൾ രോഷപ്രകടനം നടത്തുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രഫഷനൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയുള്ള കമെന്റുകൾ ഇങ്ങനെ-
“കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാൽ മതിയായിരുന്നല്ലോ. ഇന്നലെ മുതൽ തുടങ്ങിയ മഴ ആണ്. രാത്രി മുഴുവൻ മഴ ആയിരുന്നു. കുട്ടികൾ എല്ലാം റെഡി ആയിട്ടു എന്തിനാ ഇപ്പൊ ഒരു അവധി. മാഡം ഇപ്പോഴാണോ ഉണർന്നത്”.
സ്കൂളിൽ പോകാൻ കുട്ടികൾ തയാറായതിനു ശേഷമാണോ അവധി പ്രഖ്യാപിക്കുന്നത്. “ഒരു ഉച്ച ആകുമ്പോൾ പ്രഖ്യാപിച്ചാൽ കുറച്ചുകൂടി സൗകര്യത്തിൽ കാര്യങ്ങൾ ചെയ്യാമായിരുന്നു. ഇത് 6.15ന് കൊച്ചിനെ വിളിക്കുന്നതിന് മുൻപ് വരെയും നോക്കിയതാ. സ്കൂൾ ബസ് വരുന്നതിന് കൃത്യം 5 മിനിറ്റ് മുൻപ് അപ്ഡേറ്റ്”.
ഇതിനിടെ കലക്ടർക്കും മുൻപേ അവധി വിവരം ഫേസ്ബുക് പേജിൽ പങ്കുവച്ച വിദ്യാഭ്യാസ മന്ത്രിയെ പരാമർശിച്ചും കലക്ടറെ വിമർശിച്ചവരുണ്ട്. കലക്ടറുടെ ഫേസ്ബുക്കി അവധി വിവരം വരുന്നതിനും 12 മിനിറ്റ് മുൻപേ വിവരം അറിയിച്ചാണ് മന്ത്രി കൈയ്യടി നേടിയത്.