ഇസ്ലാമാബാദ്: അമേരിക്ക വരെ എത്താൻ കഴിയുന്ന ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പാകിസ്ഥാൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂരിന് ശേഷം, പാകിസ്ഥാൻ സൈന്യം ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലിനായി ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇന്ത്യയെ തടയുക എന്നതാണ് തങ്ങളുടെ ആണവ പദ്ധതിയെന്ന് പാകിസ്ഥാൻ വാദിക്കുമ്പോഴും, അമേരിക്കൻ ഐക്യനാടുകളിൽ എത്താൻ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) പാകിസ്ഥാൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തി.
ദീർഘദൂര മിസൈൽ വികസിപ്പിക്കുന്നതിലൂടെ അമേരിക്കയുടെ ഇടപെടലുകളെ തടയാനാണ് പാകിസ്ഥാന്റെ ശ്രമമമെന്നും പറയുന്നു. 5,500 കിലോമീറ്ററിൽ (3,400 മൈൽ) കൂടുതൽ ദൂരപരിധിയുള്ള ഒരു ദീർഘദൂര മിസൈലാണ് ഐസിബിഎം. ന്യൂക്ലിയർ പേലോഡുകൾ, തെർമോ ന്യൂക്ലിയർ വാർഹെഡുകൾ എന്നിവ എത്തിക്കുന്നതിനാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ, ഇസ്രായേൽ, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്കാണ് ഇത്തരം മിസൈലുകൾ ഉള്ളത്. ഭൂഖണ്ഡാന്തര മിസൈൽ ശേഷിയില്ലാത്ത ഒരേയൊരു ആണവരാജ്യമായിരുന്നു പാകിസ്ഥാൻ.
അമേരിക്കൻ പ്രദേശങ്ങളെ ലക്ഷ്യം വയ്ക്കാൻ കഴിവുള്ള ഭൂഖണ്ഡാന്തര മിസൈലുകൾ വികസിപ്പിക്കുന്നത് പാകിസ്ഥാനെ ഒരു ആണവ ഭീഷണിയായി കാണാൻ അമേരിക്കയെ നിർബന്ധിതമാക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.