ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെതിരെ പുലർച്ചെ ആക്രമണം നടത്താൻ പദ്ധതിയിട്ടെങ്കിലും അതിനു മുൻപേ മേയ് 10ന് പുലർച്ചെ ഇന്ത്യൻ ബാലിസ്റ്റിക് മിസൈലുകൾ ആക്രമണം നടത്തിയത് പരസ്യമായി അംഗീകരിച്ച് വീണ്ടും പാക്കിസ്ഥാൻ പ്രധാനമന്ത്രി. അന്നു പുലർച്ചെ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടത്. എന്നാൽ അതിനു മുൻപ് ഇന്ത്യ പാക്കിസ്ഥാനിൽ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് റാവൽപിണ്ടിയുൾപ്പെടെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയെന്നും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. അസർബൈജാനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഷഹബാസ് ഷെരീഫ് ഇന്ത്യൻ ആക്രമണം വീണ്ടും സ്ഥിരീകരിച്ചത്.
പാക് പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ- ‘‘മേയ് 9നും 10നും ഇടയിലുള്ള രാത്രി ഇന്ത്യയ്ക്കുനേരെ ആക്രമണം നടത്താൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇതിനായി പുലർച്ചെ 4.30 ഓടെ തിരിച്ചടിക്കാൻ പാക്ക് സൈന്യം തയ്യാറായിരുന്നു. എന്നാൽ അതിനുമുമ്പ് ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് റാവൽപിണ്ടിയിലെ വിമാനത്താവളം ഉൾപ്പെടെ പാക്കിസ്ഥാന്റെ വിവിധ പ്രവിശ്യകളിൽ ആക്രമണം നടത്തി’’–ഷഹബാസ് പറഞ്ഞു.
അതേസമയം നേരത്തെ ഇസ്‌ലാമാബാദിൽ നടത്തിയ പ്രസംഗത്തിലും ഇന്ത്യയുടെ തിരിച്ചടി ഷഹബാസ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ മിസൈലാക്രമണം നടത്തിയത് സൈനിക മേധാവി അസിം മുനീർ പുലർച്ചെ രണ്ടരയോടെ തന്നെ വിളിച്ചറിയിച്ചെന്നായിരുന്നു ഷഹബാസിന്റെ പ്രതികരണം. നൂർ ഖാൻ വ്യോമതാവളത്തിലുൾപ്പെടെ ഇന്ത്യ ആക്രമണം നടത്തിയെന്നും ഷഹബാസ് നേരത്തെ സമ്മതിച്ചിരുന്നു.