ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടി ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ വ്യാജ വാർത്തകളുമായി പാക്കിസ്ഥാൻ മാധ്യമങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും. ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെ ഇന്ത്യൻ പോർ വിമാനങ്ങൾ വെടിവച്ചിട്ടെന്ന രീതിയിലുള്ള പ്രചാരണമാണ് പാക്കിസ്ഥാൻ സർക്കാരുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വ്യാജ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ റഫാൽ, സുഖോയ് വിമാനങ്ങൾ പാക്കിസ്ഥാൻ വെടിവച്ചിട്ടെന്നും വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്.
അതേപോലെ ഓപ്പറേഷൻ സിന്ദൂറിന് മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാൻ മറുപടി നൽകിയെന്നുമുള്ളയാണ് ഇവരുടെ അവകാശവാദം. ഇന്ത്യയ്ക്കുള്ളിലെ 15 സ്ഥലങ്ങളിൽ മിസൈൽ ആക്രമണം നടത്തിയെന്നും പാക്കിസ്ഥാൻ തിരിച്ചടിച്ചെന്നുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ശ്രീനഗർ വ്യോമത്താവളം പാക്കിസ്ഥാൻ വ്യോമസേന ആക്രമിച്ചുവെന്നും ഇന്ത്യൻ ആർമി ബ്രിഗേഡ് ആസ്ഥാനം നശിപ്പിച്ചുവെന്നും തുടങ്ങിയ വ്യാജ വാർത്തകൾ നിറയുകയാണ്. പാക്കിസ്ഥാൻ സൈനിക മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ വഴിയാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്.
എന്നാൽ ഈ വാദങ്ങളെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ ദൃശ്യങ്ങളോ, ഉപഗ്രഹ ചിത്രങ്ങളോ, തെളിവുകളോ ഇവർ നൽകിയിട്ടുമില്ല. സമൂഹമാധ്യമങ്ങൾ വഴി ഇക്കൂട്ടർ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ പലതും വർഷങ്ങൾ പഴക്കമുള്ളതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ബുധനാഴ്ച അർധരാത്രിയോടെ ജയ്‌ഷെ മുഹമ്മദ് (ജെഎം), ലഷ്‌കർ-ഇ-തയ്ബ (എൽഇടി) എന്നീ ഭീകരസംഘടനകളുടെ 9 ക്യാംപുകളാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സംയുക്ത സേന തകർത്തത്. ആക്രമണത്തിനു തൊട്ടുപിന്നാലെ, ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.
In a video shared by several pro-Pakistan handles, it is being falsely claimed that the Pakistan Airforce has targeted Srinagar airbase#PIBFactCheck
❌ The video shared is old and NOT from India.
✅The video is from sectarian clashes that took place in the year 2024, in… pic.twitter.com/vPmMq4IWdE
— PIB Fact Check (@PIBFactCheck) May 7, 2025