കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഒരുകൂട്ടം ആളുകൾ അവിഹിതം ആരോപിച്ച് ദമ്പതികളെ മരുഭൂമിയിൽ കൊണ്ടുപോയി വെടിവച്ചുകൊന്ന സംഭവത്തിൽ 14 പേർ അറസ്റ്റിൽ. ഇരുവരേയും വാഹനത്തിൽനിന്ന് പിടിച്ചിറക്കി വെടിവയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇൽസാനുള്ള, ബാനോ ബീബി എന്നിവരാണു കൊല്ലപ്പെട്ടതെന്നും 3 ദിവസം മുൻപാണു സംഭവം നടന്നതെന്നും പോലീസ് കണ്ടെത്തി.
അതേസമയം നടന്നതു ദുരഭിമാനക്കൊലയാണെന്ന് രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും ആരോപിച്ചു. അവിഹിതബന്ധം ആരോപിച്ച് ഗോത്രനേതാവ് വധശിക്ഷ വിധിക്കുകയായിരുന്നു എന്നാണു സൂചന. സംഭവം വിവാദമായതോടെ മതപണ്ഡിതരും പൊതുസമൂഹവും പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞവർഷം പാക്കിസ്ഥാനിൽ 405 ദുരഭിമാനക്കൊലകൾ നടന്നതായി മനുഷ്യാവകാശ കമ്മിഷൻ പറയുന്നു.