തൃശൂർ: പടിയൂരിൽ കാറളം വെള്ളാനി കൈതവളപ്പിൽ രേഖ, അമ്മ മണി എന്നിവരെ കൊലപ്പെടുത്തി മുങ്ങിയ കേസിലെ പ്രതി കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേം നിവാസിൽ പ്രേംകുമാർ കൊടുംക്രിമിനലെന്നു കണ്ടെത്തൽ. കാമുകിക്കൊപ്പം ആദ്യ ആദ്യഭാര്യ വിദ്യയെ കാമുകിയുമായി ചേർ്നനു ക്രൂരമായി കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിച്ച കേസിൽ ജാമ്യത്തിലിറങ്ങിയാണ് രണ്ടാം ഭാര്യ രേഖയെയും അമ്മ മണിയെയും പ്രേംകുമാർ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് പടിയൂർ സ്വദേശി മണി (74) , മകൾ രേഖ (43) എന്നിവരെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇരുവരേയും കഴുത്തു ഞെരിച്ച് പ്രേംകുമാർ കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ കൊല്ലപ്പെട്ട യുവതിയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒപ്പം ഭാര്യയുടെ സ്വഭാവത്തെ വിമർശിച്ചും കുറിപ്പും വീട്ടിൽ നിന്നു കണ്ടെത്തിയിരുന്നു.
അതേസമയം പ്രതി പ്രേംകുമാർ 2019ലാണ് കാമുകിയായ തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലൻവിള സുനിത ബേബിക്കൊപ്പം ചേർന്ന് ആദ്യഭാര്യ ചേർത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് സ്വദേശി വിദ്യയെ (39) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
അന്ന് ഉദയംപേരൂർ നടക്കാവിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രേംകുമാറും ഭാര്യ വിദ്യയും. തിരുവനന്തപുരത്ത് സ്കൂളിൽ ഒന്നിച്ചു പഠിച്ചവരായിരുന്നു പ്രേംകുമാറും കാമുകി സുനിതയും. സ്കൂളിൽ നടത്തിയ റീയൂണിയനുശേഷം ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. തുടർന്ന്, സുനിത ഹൈദരാബാദിലെ ജോലി ഒഴിവാക്കി കടയ്ക്കലിലെ ആശുപത്രിയിൽ ചേർന്നു. ഈ സമയം പ്രേംകുമാറിനു തിരുവനന്തപുരം പേയാട് ഓഫിസുണ്ടായിരുന്നു. അതിനടുത്ത് ഇരുവരും ചേർന്ന് വീട് വാടകയ്‌ക്കെടുത്തു താമസം തുടങ്ങി. ഇത് ആദ്യ ഭാര്യം വിദ്യ അറിഞ്ഞതോടെ അവരെ ഒഴിവാക്കാൻ ഇരുവരും തീരുമാനിച്ചു.
ഇതിനായി കഴുത്തിന് അസുഖമുള്ള വിദ്യയെ ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. പ്രേമിന്റെ പ്രേരണയിൽ അമിതമായി മദ്യപിച്ച വിദ്യ ബോധംകെട്ട് ഉറങ്ങുന്നതിനിടെ പുലർച്ചെ രണ്ടുമണിയോടെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. കാമുകി സുനിത ഹൃദയമിടിപ്പു പരിശോധിച്ച് മരണം ഉറപ്പാക്കി. തുടർന്നു മൃതദേഹം ശുചിമുറിയിലേക്കു മാറ്റി. രാവിലെ സുനിത പതിവുപോലെ ജോലിക്കു പോയി. മൃതദേഹം മറവു ചെയ്യാൻ, പ്രേംകുമാർ ഒരു സഹപാഠിയുടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. പിന്നീട് മൃതദേഹം വൈകിട്ട് പ്രേമും സുനിതയും ചേർന്ന് കാറിൽ കൊണ്ടുപോയി.
തിരുനെൽവേലി– നാഗർകോവിൽ ദേശീയപാതയിൽ രാധാപുരം നോർത്ത് വള്ളിയൂരിൽ ഏർവാടി ഓവർബ്രിജിനു സമീപത്തെ കുറ്റിക്കാട്ടിൽ തള്ളി. ശേഷം വിദ്യയെ കാണാനില്ലെന്ന് സുനിതയ്ക്കൊപ്പം എത്തി പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പിന്നീട് പ്രേംകുമാർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചതോടെയാണ് വിദ്യയുടെ മരണത്തിൽ പോലീസിനു സംശയം തോന്നിയത്.
തുടർന്ന് ഒളിവിൽപോയ പ്രേംകുമാർ തന്റെ മൊബൈൽ ഫോണിൽനിന്ന് ഉദയംപേരൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരന്റെ വാട്സാപ്പിലേക്ക് ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്ന് ശബ്സന്ദേശം അയച്ചിരുന്നു. പിന്നീട് ബഹ്റൈനിലേക്ക് കടക്കാൻ പ്രേംകുമാർ ടിക്കറ്റടക്കം തയാറാക്കിയിരുന്നെങ്കിലും മക്കളെ അനാഥാലയത്തിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വൈകിയതിനാൽ യാത്ര റദ്ദാക്കേണ്ടി വന്നു. പിന്നീട് മറ്റൊരു ദിവസം കുട്ടികൾക്ക് അഡ്മിഷൻ എടുത്തതിനുശേഷം ബഹ്റൈനിലേക്ക് പോകാൻ പ്രതി ലക്ഷ്യമിട്ടെങ്കിലും അഡ്മിഷൻ എടുക്കാൻ അനാഥാലയത്തിൽ നിൽക്കുമ്പോൾ പോലീസെത്തി പിടികൂടുകയായിരുന്നു.
അതേസമയം ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ രേഖ 5 മാസം മുൻപാണ് കോട്ടയം സ്വദേശിയായ പ്രേംകുമാറിനെ വിവാഹം കഴിച്ചത്. കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഇയാൾക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ രേഖ പരാതി നൽകിയിരുന്നതായും ഇതിന്റെ ഭാഗമായി കഴിഞ്ഞ 2ന് മണിയും രേഖയും പ്രേംകുമാറും സ്റ്റേഷനിൽ ചെന്നിരുന്നതായും മണിയുടെ മൂത്ത മകൾ സിന്ധു പറഞ്ഞു. മൃതദേഹ പരിശോധനയ്ക്കിടെ പ്രേംകുമാർ എഴുതിയതെന്ന് കരുതുന്ന ഭീഷണി സ്വരത്തിലുള്ള കത്ത് പോലീസിനു ലഭിച്ചു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.