തിരുവനന്തപുരം: കെസി വേണുഗോപാൽ കേരളത്തിലെ ദേശീയപാത നിർമ്മാണത്തിന്റെ കാലനാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. 2011-16 കാലത്ത് യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥ മൂലം മുടങ്ങിപ്പോയ പദ്ധതി ആണ് ഇതെന്നും അതിനാൽ ഇനി ഈ പദ്ധതി ആരും പൂർത്തികരിക്കേണ്ട എന്ന നിലപാടാണ് കെസി വേണുഗോപാലിനുള്ളതെന്നും മന്ത്രി പറഞ്ഞു.
കൂടാതെ ദേശീപാത നിർമ്മാണത്തിൽ സർക്കാരിനെ അടിക്കാൻ ഒരു വടി കിട്ടിയെന്ന രൂപത്തിലുള്ള ആഹ്ളാദ നൃത്തമാടുകയാണ് ഇപ്പോൾ യുഡിഎഫ് എന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ദേശീയപാത നിർമ്മാണം തടസപ്പെടുത്താൻ ശ്രമിക്കുന്നത് കെസി വേണുഗോപാൽ ആണ്. ഇപ്പോൾ നടത്തുന്ന ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇനി എന്തൊക്കെ ചെയ്താലും നിർമാണം സമയബന്ധിതമായി തന്നെ പൂർത്തീകരിക്കും എന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം എന്ന ആരോപണം ഉന്നയിച്ച് യുഡിഎഫ് രാഷ്ട്രീയത്തിൽ മതവർഗീയത കുത്തിവെക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം പരാമർശങ്ങളൊന്നും എം സ്വരാജിന്റെ വിജയത്തെ ബാധിക്കില്ലെന്നും ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിചേർത്തു.
അതേസമയം ദേശീയപാതാ പദ്ധതിയുടെ ആവശ്യകത അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്നലെ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഡൽഹിയിലെ സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. ദേശീയപാത നിർമ്മാണത്തിലെ ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉൾപ്പടെയുള്ള വിഷങ്ങളിലും ഇരുവരും ചർച്ച നടത്തി. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാനാണ് തീരുമാനമെന്നും പദ്ധതി ഒരിക്കലും മുടങ്ങില്ലെന്നും നിർമാണം ഡിസംബറിനകം പൂർത്തീകരിച്ച് 2026 പുതുവർഷ സമ്മാനമായി പദ്ധതി പൂർത്തിയാക്കുമെന്നും ചർച്ചയ്ക്ക് ശേഷം മുഹമ്മദ് റിയാസ് വ്യക്തമാക്കി.