പാലക്കാട്: രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സ്ആപ്പ് സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ്പി വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. ആലത്തൂർ ഡിവൈഎസ്പി ആർ. മനോജ് കുമാറാണ് രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് സ്റ്റാറ്റസ് ഇട്ടത്.
എന്നാൽ ട്രെയിൻ യാത്രക്കിടെ വാട്സ്ആപ്പിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസാവുകയായിരുന്നുവെന്ന് ഡിവൈഎസ്പിയുടെ വിശദീകരണം. അതേസമയം ഡിവൈഎസ്പിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസിനെതിരെ11 മണിക്ക് ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തും.
ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആർക്കും വിഐപി പരിഗണന നൽകരുതെന്നും വാഹനത്തിൽ മലകയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതെല്ലാം ലംഘിച്ചു. യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്ഥർ പതിനെട്ടാംപടി ചവിട്ടി. ആചാര ലംഘനം അറിഞ്ഞിട്ടും കോൺഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല. ഇത് പിണറായി വിജയനാണെങ്കിൽ എന്താകും പുകിൽ. അപ്പോൾ പ്രശ്നം വിശ്വാസമോ ആചാരമോ അല്ലെന്നും രാഷ്ട്രീയമാണെന്നുമാണ് ഡിവൈഎസ്പിയുടെ സ്റ്റാറ്റസിലുള്ളത്.