തിരുവനന്തപുരം: ലൈംഗിക പീഡനക്കേസ് വന്നുവെന്നതിന്റെ പേരിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തത്കാലം കൂടുതൽ നടപടിയെടുക്കേണ്ടേന്ന് കോൺഗ്രസ് നേതൃത്വത്തിൽ ധാരണ. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിനോട് എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടില്ല. മുന്നോട്ടുള്ള കേസിന്റെ ഗതി പാർട്ടി നിരീക്ഷിക്കും.
എന്നാൽ കേസിൽ പാർട്ടിക്ക് ബാധ്യതയില്ലെന്നാണ് നേതാക്കളുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വന്ന പരാതിയും കേസും സ്വർണക്കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള സിപിഎം കെണിയെന്ന് പറഞ്ഞ് പ്രത്യാക്രമണവും നേതാക്കൾ തുടങ്ങിക്കഴിഞ്ഞു. സസ്പെൻഷനിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇനി എടുക്കാവുന്ന നടപടി പാർട്ടിയിൽ നിന്ന് പുറത്താക്കുകയെന്നതാണ്. കടുത്ത നടപടി വേണമെന്നാവശ്യം പാർട്ടിയിൽ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. നടപടിക്കാര്യത്തിൽ ഭിന്നത നിലനിൽക്കുമ്പോഴും പുറത്താക്കലിലേക്ക് തത്കാലം പോകേണ്ടെന്നാണ് പ്രധാന നേതാക്കളുടെ കൂടിയാലോചനയിലുണ്ടായ ധാരണ.
കൂടാതെ പരാതി നൽകി രീതിയും തുടർ സംഭവവികാസങ്ങളും കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. തുടർ നടപടി വേണോയെന്ന് തീരുമാനം ഹൈക്കമാൻഡ് ഇപ്പോൾ കെപിസിസിക്ക് വിടുകയാണ്. പരാതി വന്നയുടനെ നടപടിയെടുക്കേണ്ടെന്നും കേസിൻറെയും അന്വേഷണത്തിൻറെയും പോക്ക് എങ്ങനെയെന്ന് നോക്കി തീരുമാനിക്കാമെന്നുമാണ് ധാരണ. എന്നാൽ കേസിനെ പ്രതിരോധിക്കേണ്ട ബാധ്യത രാഹുലിന് മാത്രമെന്നാണ് നേതാക്കളുടെ പക്ഷം.
പരാതി കൊടുത്ത സമയവും രീതിയും വച്ച് പിന്നിൽ സിപിഎം ഗൂഢാലോചനയുണ്ടെന്ന് ഉറപ്പിക്കുകയാണു നേതാക്കൾ നേതാക്കൾ. അതേസമയം സ്വർണക്കൊള്ളയെക്കുറിച്ച് പറയുമ്പോഴും ബലാത്സംഗക്കേസിലെ പോലീസിൻറെ തുടർ നീക്കങ്ങളും, നേരിടാൻ രാഹുൽ എടുക്കുന്ന നിയമ നടപടിയുടെ ഗതിയും നേതൃത്വം നിരീക്ഷിക്കുന്നുമുണ്ട്.



















































