ന്യൂഡൽഹി: നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
നിമിഷയുടെ വധശിക്ഷ 0ഈ മാസം 24നോ, 25നോ നടപ്പാക്കുമെന്നും ഈ മൂന്ന് ദിവസം ഇത് സംബന്ധിച്ച വാർത്ത നൽകുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ആവശ്യപ്പെട്ടാണ് പോൾ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. നിമിഷ പ്രിയ പറഞ്ഞിട്ടാണ് താൻ കോടതിയിൽ എത്തിയതെന്നും പോൾ പറയുന്നു. ഇതു സംബന്ധിച്ചു ഹർജിയിൽ അറ്റോർണി ജനറലിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
അതേസമയം നിമിഷ പ്രിയ കേസിൽ പല നീക്കങ്ങളും പ്രഖ്യാപനങ്ങളും നടത്തിയയാളാണ് കെ.എ പോൾ. തൻറെ ഇടപെടലിൻറെ ഫലമായി നിമിഷപ്രിയ ഉടനെ മോചിതയാകുമെന്നും ആദ്യം പ്രഖ്യാപിച്ചതും കെ എ പോളായിരുന്നു. കഴിഞ്ഞ ദിവസം നിമിഷ പ്രിയയുടെ മോചനത്തിന് പണം പിരിക്കാനുള്ള ശ്രമവുമായി കെ എ പോൾ രംഗത്തെത്തിയിരുന്നു. വിദേശ കാര്യമന്ത്രാലയത്തിന്റെ പേരിൽ ബാങ്ക് അക്കൗണ്ടും പങ്കുവെച്ചായിരുന്നു 8.3 കോടി രൂപ ആവശ്യമുണ്ടെന്നായിരുന്നു കെ എ പോളിൻറെ പ്രചാരണം. എന്നാൽ പ്രചാരണം വ്യാജമെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കി. അവകാശവാദം വ്യാജമാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.
ഇതിനിടെ നിമിഷ പ്രിയയുടെ മോചനത്തിന് ദയാധനം 5.5 മില്യൺ ഡോളറായി നിശ്ചയിക്കപ്പെട്ടെന്ന് കാട്ടി സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തിയിരുന്നു. അതേസമയം നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള മുതലെടുപ്പുകളും നടക്കുന്നുണ്ടെന്ന തരത്തിൽ ആരോപണങ്ങളും ഉയർന്നിരുന്നു.