തിരുവനന്തപുരം: പിവി അൻവർ എംഎൽഎ സ്ഥാനെ രാജിവച്ചതിനെ തുടർന്നുള്ള നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19 ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണൽ ജൂൺ 23ന് ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന പിവി അൻവർ രാജിവച്ച സാഹചര്യത്തിലാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വരുന്നത്. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയാകും. പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ജൂൺ 2 ആണ്. 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജൂൺ 5.
ഏറെ വിവാദങ്ങൾക്കൊടുവിൽ സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും പിണങ്ങിയാണ് പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത്. എൽഡിഎഫിലുണ്ടായിരുന്ന വേളയിൽ യുഡിഎഫിനെതിരെ വലിയ വിമർശനങ്ങളുയർത്തിയ, രാഹുൽ ഗാന്ധിയ്‌ക്കെതിരെ അപകീർത്തി പരാമർശങ്ങൾ നടത്തിയ അൻവറിനെ സഹകരിപ്പിക്കണോ എന്നതിൽ കോൺഗ്രസിൽ രണ്ടഭിപ്രായമുയർന്നിരുന്നു. തുടർന്നു അൻവർ രാജിവെച്ച് മാസങ്ങൾക്ക് ശേഷമാണ് അൻവറിനെ സഹകരിക്കാൻ യുഡിഎഫ് തീരുമാനിച്ചത്. തൃണമൂൽ കോൺഗ്രസിൽ ചേർന്ന അൻവർ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും.
നിലമ്പൂരിന് പുറമെ ഗുജറാത്തിലെ ഖാദി, വിശവാദർ പഞ്ചാബിലെ ലുധിയാന വെസ്റ്റ് വെസ്റ്റ്, ബംഗാളിലെ കലികഞ്ച് എന്നിവിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും. ആകെ 5 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം ഉടൻ നിലവിൽ വരും.