മുംബൈ: ആംബുലൻസ് വിളിച്ചിട്ടും വരാത്തതിനാൽ ചികിത്സ കിട്ടാതെ മരിച്ച നവജാതശിശു മരിച്ചു. മരിച്ച കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിൽനിന്നു വീട്ടിലേക്കു കൊണ്ടുപോകാനും ആംബുലൻസ് എത്തിയില്ല. ഒടുവിൽ തന്റെ കുഞ്ഞിന്റെ ചേതനയറ്റ ദേഹം പ്ലാസ്റ്റിക് ബാഗിലാക്കി സർക്കാർ ബസിൽ പിതാവ് യാത്ര ചെയ്തത് 80 കിലോമീറ്റർ. മരിച്ച കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതിനു പിന്നാലെ നില വഷളായ അമ്മയെ നാസിക്കിലെ ആശുപത്രിയിലെത്തിക്കാനും ആംബുലൻസ് എത്തിയിരുന്നില്ലെന്ന് ആരോപണം.
പാൽഘർ ജില്ലയിലെ ജോഗൽവാഡി ആദിവാസി ഗ്രാമത്തിൽ താമസിക്കുന്ന അവിത കവാറിനും ഭർത്താവ് സഖാറാമിനുമാണ് ഈ ദുരവസ്ഥ നേരിടേണ്ടിവന്നത്. അതേസമയം, കുഞ്ഞ് മരിച്ചതിന്റെ ഉത്തരവാദിത്തം ഡോക്ടർമാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതിനു പോലീസ് തന്നെ ആക്രമിച്ചെന്നു സഖാറാം ആരോപിച്ചു. പക്ഷെ, സഖാറാം മദ്യലഹരിയിലായിരുന്നെന്നായിരുന്നു പോലീസിന്റെ വാദം.
സംഭവം ഇങ്ങനെൃ കഴിഞ്ഞ 10ന് അവിതയ്ക്കു പ്രസവവേദന തുടങ്ങിയപ്പോൾ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ആംബുലൻസിനായി 108ലേക്കു വിളിച്ചെങ്കിലും ലഭിച്ചില്ല. പിറ്റേന്ന് വേദന കഠിനമായതോടെ വീണ്ടും ആംബുലൻസിനായി ശ്രമിച്ചു; അപ്പോഴും ഫലമുണ്ടായില്ല. ഒടുവിൽ സ്വകാര്യ വാഹനത്തിലാണ് അവിതയെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. ചികിത്സ നൽകാം എന്നുറപ്പ് പറഞ്ഞ ഡോക്ടർമാർ 3 മണിക്കൂറിനു ശേഷം റൂറൽ ആശുപത്രിയിലേക്ക് അവിതയെ മാറ്റാൻ നിർദേശം നൽകി. അതിനായുള്ള ആംബുലൻസ് എത്തിയതു പിന്നെയും 2 മണിക്കൂർ കഴിഞ്ഞാണ്. അപ്പോഴേക്കും ഗർഭസ്ഥ കുഞ്ഞ് മരിച്ചു, ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്തു.
ഇതോടെ, ആരോഗ്യസ്ഥിതി മോശമായ അവിതയെ നാസിക് സിവിൽ ആശുപത്രിയിലേക്കു മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന്, അവിതയെ അങ്ങോട്ടേക്കു മാറ്റാനും കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കാനും ആംബുലൻസിനായി കാത്തിരുന്നെങ്കിലും അവഗണനയായിരുന്നു വീണ്ടും നേരിട്ടത്. ഇതോടെ കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ക്യാരിബാഗിലാക്കി കൊണ്ടുപോവുകയായിരുന്നു പിതാവ്.