ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും 18 പേര്‍ മരിച്ചു. മഹാകുംഭമേളയ്ക്ക് പ്രയാഗ്രാജിലേക്ക് പോകാനെത്തിയവരാണ് മരിച്ചത്. നാല് കുഞ്ഞുങ്ങളും 11 സ്ത്രീകളും ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്. പരിക്കേറ്റ 50 ലേറെ പേരെ എല്‍എന്‍ജിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ (ശനിയാഴ്ച) രാത്രി 10 നാണ് സംഭവം.
റെയില്‍ സ്റ്റേഷനിലെ 14, 15 പ്ലാറ്റ്ഫോമുകളിലായിരുന്നു വന്‍ തിരക്ക് അനുഭവപ്പെട്ടത്. പ്ലാറ്റ്‌ഫോം 14ൽ നിന്നായിരുന്നു ഈ ട്രെയിൻ. 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജധാനി എക്‌സ്പ്രസുകൾ വൈകിയതോടെ ഈ പ്ലാറ്റ്‌ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണു തിക്കും തിരക്കും ഉണ്ടായത്. പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് സ്റ്റേഷനിലെത്തിയത്.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അധികൃതർ സഹായങ്ങളെല്ലാം ഉറപ്പാക്കുന്നുണ്ടെന്നും പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാണെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും അപകടത്തിൽ അനുശോചിച്ചു. റെയിൽവേ മന്ത്രിയുമായി സംസാരിച്ചെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.