അമരാവതി: ആന്ധ്രാപ്രദേശിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് അയൽവാസിയായ യുവാവ് . അന്നമയ്യ ജില്ലയിലെ മദനപ്പള്ളെ നഗരത്തിലാണ് സംഭവം. മുപ്പത് വയസ്സുകാരനായ കുലവർധൻ എന്നയാളാണ് പ്രതി. ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം വെള്ളം നിറച്ചുവെച്ചിരുന്ന വീപ്പയിൽ മുക്കി കൊലപ്പെടുത്തിയെന്നാണ് വിവരം.
തിങ്കളാഴ്ചയാണ് രണ്ടാം ക്ലാസുകാരിയായ പെൺകുട്ടിയെ കാണാതാകുന്നത്. തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനാവാതെ വന്നതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പോലീസ് നഗരം മുഴുവൻ തിരച്ചിൽ നടത്തി. തിരച്ചിലിനൊടുക്കം പ്രതിയുടെ വീട്ടിലെ വീപ്പയ്ക്കുള്ളിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മദ്യത്തിന് അടിമയായ പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം രാത്രി മുഴുവനും ഇയാൾ താമസിച്ചിരുന്ന മുറിയിൽ സൂക്ഷിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ പ്രതിഷേധവുമുണ്ടായി. ദേശീയപാതയടക്കം മണിക്കൂറുകളോളം ഉപരോധിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ അടുത്തുള്ള തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
















































