മുണ്ടക്കയം: ആദ്യം ആദ്യം മുട്ടക്കൂടോത്രം, പിന്നെ ഊമക്കത്ത്, ഒടുവിൽ ഭീഷണി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് ഒപ്പം നിന്ന യുവാവിന് വധഭീഷണിയും നേരിടേണ്ടിവന്നതോടെ പോലീസിൽ പരാതി നൽകി കോൺഗ്രസ് അനുഭാവി. 23–ാം വാർഡായ നെന്മേനിയിൽ യുഡിഎഫ് സ്ഥാനാർഥി റെമിൻ രാജന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കാളിയായ നടുവപറമ്പിൽ റെനിലിനാണ് (ജിൻസ്) ആണ് 2 ഊമക്കത്തുകൾ ലഭിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ ഭീഷണികൾ ഉയർന്നിരുന്നു. പിന്നീട് വീട്ടുമുറ്റത്തുനിന്ന് മുട്ടയും പൂജാ സാധനവും കണ്ടതോടെ റെനിൽ വീടിനു ചുറ്റും ക്യാമറ സ്ഥാപിച്ചിരുന്നു. റെനിലിനോട് വൈരാഗ്യം ഇല്ലെന്നും കോൺഗ്രസിന് ഒപ്പം പ്രവർത്തിച്ചതാണ് ചൊടിപ്പിച്ചതെന്നും എല്ലാം വിട്ട് തങ്ങളുടെ പാർട്ടിയിൽ ചേർന്നില്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും ഉപദ്രവിക്കുമെന്നും കത്തുകളിൽ പറയുന്നുണ്ട്.
ആദ്യം യുഡിഎഫ് സ്ഥാനാർഥി തോൽക്കാൻ കാരണമായവരുടെ പേരുകൾ സഹിതം കത്തിലുണ്ട്. ഒരു കത്ത് വീടിന് സമീപത്ത് നിന്നു കിട്ടിയെങ്കിലും റെനിൽ കാര്യമാക്കിയിരുന്നില്ല. വീടിന് സമീപമുള്ള കുരിശുപള്ളിയിൽ എത്തി റെനിൽ എന്നും വൃത്തിയാക്കാറുണ്ട്. ഇവിടെ നിന്നാണ് രണ്ടാമത്തെ കത്ത് കിട്ടിയത്. ഇതോടെ ഏറ്റവും അടുത്ത് അറിയാവുന്ന ആളാണ് ഇതിന് പിന്നിലെന്ന സംശയവും റെനിൽ പങ്കുവെക്കുന്നു.















































