ടെഹ്‌റാൻ: ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെയുള്ള പോരാട്ടം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി. ഈദ് സന്ദേശത്തിലാണ് അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിയത്.
വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, രക്തസാക്ഷികളായവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി. ‘ആഗോള അഹങ്കാരത്തിന്’ എതിരെയാണ് ഇറാൻ്റെ പ്രതിരോധമെന്നും അതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുജ്തബ ഖമനേയി പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇറാൻ മൂന്ന് യുദ്ധങ്ങൾ നേരിട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ ആദ്യത്തേത് കഴിഞ്ഞ വർഷം നടന്ന ‘ജൂൺ യുദ്ധം’ ആണ്. ഈ സംഘർഷങ്ങൾക്കിടയിൽ അപ്രതീക്ഷിത അക്രമണത്തിലൂടെ ശത്രുക്കൾ ആയിരത്തിലധികം ഇറാനിയൻ പൗരന്മാരെ കൊലപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുശേഷം ഫെബ്രുവരി അവസാന വാരത്തിൽ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളെ ‘രണ്ടാം യുദ്ധം’ എന്നാണ് മുജ്തബ ഖമേനി വിശേഷിപ്പിച്ചത്.
ഇറാൻ ഇപ്പോൾ നേരിടുന്നത് മൂന്നാം യുദ്ധമാണ്. ഇറാന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്ത് ജനങ്ങൾ ശത്രുക്കളുടെ അജണ്ടകൾ നടപ്പിലാക്കുമെന്ന് കരുതി അമേരിക്കയും ഇസ്രയേലും തങ്ങളുടെ കൂലിപ്പടയാളികളെ ഉപയോഗിച്ച് രാജ്യത്ത് ആക്രമണങ്ങളുണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇറാൻ തത്വങ്ങളിൽ ഉറച്ചുനിൽക്കുന്നവരാണെന്നും ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോൾ ശത്രുക്കളെ ഒളിച്ചുനിന്ന് ആക്രമിക്കുന്ന സ്വഭാവം ഇറാനില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ആക്രമിക്കപ്പെട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ യാതൊരുവിധ സംയമനവും പാലിക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.











































