ടെൽ അവീവ്: ഗാസയിലെ ഹമാസ് നേതാവ് മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രയേൽ സൈന്യം. ഈ മാസം ആദ്യം തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് സിൻവർ കൊല്ലപ്പെട്ടതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് നേരത്തെ സ്ഥിരീകരിച്ചിരുന്നില്ല.
കഴിഞ്ഞ വർഷം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് കൊലപ്പെടുത്തിയ ഹമാസ് തലവൻ യഹ്യ സിൻവറിന്റെ സഹോദരനാണ് മുഹമ്മദ് സിൻവർ. യഹ്യ സിൻവറിന്റെ മരണത്തിനു പിന്നാലെ മുഹമ്മദ് സിൻവറിനെ ഗാസയിലെ ഹമാസ് തലവനായി തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മുഹമ്മദിനെയും ഇസ്രയേൽ വധിച്ചത്. മുഹമ്മദിനെ സൈന്യം വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആണ് പ്രഖ്യാപിച്ചത്.
അതേസമയം ഗാസയിലെ ഖാൻ യൂനിസ് അഭയാർഥി ക്യാംപിലാണ് മുഹമ്മദ് ഇബ്രാഹിം ഹസ്സൻ സിൻവർ ജനിച്ചത്. 2006ൽ, ഇസ്രയേൽ സൈനികൻ ഗിലാദ് ഷാലിറ്റിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപങ്കാളിയായിരുന്നു മുഹമ്മദ് സിൻവർ. 1991ലാണ് ഹമാസിന്റെ സൈനിക വിഭാഗത്തിൽ മുഹമ്മദ് സിൻവർ ചേരുന്നത്. തുടർന്ന് ഹമാസ് ഉന്നത നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. 2023 ഒക്ടോബറിൽ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ സൂത്രധാരനായാണ് മുഹമ്മദ് സിൻവർ. മുഹമ്മദ് സിൻവറിനെ വധിക്കാൻ ഇസ്രയേൽ മുൻപ് നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 2014 ൽ, ഇസ്രയേൽ-ഗാസ യുദ്ധത്തിനിടെ മുഹമ്മദ് സിൻവർ മരിച്ചതായി ഹമാസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് തെറ്റാണെന്ന് ഹമാസ് തന്നെ വെളിപ്പെടുത്തിയിരുന്നു.