തിരുവനന്തപുരം: അപകട വിവരം അറിഞ്ഞ വ്യാഴാഴ്ച മുതൽ കുടുംബവും ബന്ധുക്കളും നേർത്ത ഒരു പ്രതീക്ഷയിലായിരുന്നു. ദിവസങ്ങൾക്കുമുൻപ് യാത്ര പറഞ്ഞു പോയ ശ്രീരാഗ് ജീവനോടെ തിരിച്ചെത്തുമെന്ന്. എന്നാൽ ആ പ്രതീക്ഷയും അസ്തമിച്ചു. ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ മലയാളി കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണ(35) ൻറെ മൃതേദഹം കണ്ടെത്തി. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരം ഷിപ്പിംഗ് ഡയറക്ടർ ജനറൽ അധികൃതർ അറിയിച്ചതായി എൻകെ പ്രേമചന്ദ്രൻ എംപി അറിയിച്ചു.
2 മലയാളി യുവാക്കൾ അടങ്ങുന്ന സംഘമാണ് കഴിഞ്ഞ വ്യാഴാഴ്ച അപകടത്തിൽ പെട്ടത്. എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തും കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗുമടക്കം അഞ്ച് ഇന്ത്യക്കാർക്കായി തെരച്ചിൽ തുടരുകയാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചിരുന്നു. അപകടത്തിൽ മൂന്ന് ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
അതേസമം കഴിഞ്ഞ നാലു വർഷമായി മൊസാംബിക്കിലെ സ്കോർപിയോ മറൈൻ എന്ന കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ. ശ്രീരാഗ് കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടിൽ നിന്ന് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലു വയസും രണ്ടു മാസവും പ്രായമുളള കുഞ്ഞു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിൻറെ ഏക ആശ്രയമാണ് ശ്രീരാഗ്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യൻ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടം നടക്കുന്ന സമയം 21 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
ശ്രീരാഗിനൊപ്പം അപകടത്തിൽപ്പെട്ട ഇന്ദ്രജിത് എന്ന ഇരുപത്തിരണ്ടുകാരൻ നാലു ദിവസം മുമ്പാണ് പിറവം വെളിയനാട്ടെ വീട്ടിൽ നിന്ന് മൊസാംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന താൻ ജോലി ചെയ്യുന്ന കപ്പലിലേക്ക് കയറാനായി പോകുന്ന വഴിയാണ് യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തിൽപ്പെട്ടത്. ഇന്ദ്രജിത്തിൻറെ പിതാവ് സന്തോഷും മൊസാംബിക്കിൽ കപ്പൽ ജീവനക്കാരനാണ്.