തിരുവനന്തപുരം: സമസ്ത നിലപാട് കടുപ്പിച്ചതോടെ സ്കൂൾ സമയക്രമത്തിൽ പിന്നോട്ടു വലിഞ്ഞ് സർക്കാർ. സ്‌കൂൾ സമയമാറ്റത്തിൽ സർക്കാരിന് പിടിവാശിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇത്തരമൊരു പ്രശ്നം വന്നപ്പോൾ പ്രതിപക്ഷ അധ്യാപക സംഘടനകൾ ഈ പ്രശ്‌നം ആവശ്യമില്ലാതെ വഷളാക്കി. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് പ്രധാനം. സമസ്തയുടെ പരാതിയെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനം പഠിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലാണ് തീരുമാനം. റിപ്പോർട്ട് വേഗത്തിൽ നടപ്പാക്കണമെന്ന് കോടതി പറഞ്ഞു. അരമണിക്കൂർ കൂടുതൽ പഠിപ്പിച്ചാൽ എന്താണ് പ്രശ്‌നം. ഇപ്പോൾത്തന്നെ പല സ്‌കൂളുകളിലും ഈ സമയക്രമീകരണം ഉണ്ട്. സമയമാറ്റം ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകൂല്യത്തെ ബാധിക്കില്ല. പഠനത്തിന് സമയം കൂടുതൽ വേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
പക്ഷെ, വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച സ്‌കൂൾ സമയമാറ്റം പന്ത്രണ്ട് ലക്ഷത്തോളം വിദ്യാർഥികളുടെ മദ്രസ മതപഠനത്തെ ബാധിക്കുമെന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്. സ്‌കൂൾസമയത്തിൽ അര മണിക്കൂർ വർധിപ്പിക്കുമ്പോൾ പന്ത്രണ്ട് ലക്ഷം വിദ്യാർത്ഥികളുടെ മതപഠനത്തെ അത് ബാധിക്കുമെന്നും ഇത് മനസിലാക്കണമെന്നും ഇതിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം സ്‌കൂൾ സമയമാറ്റം കൊണ്ടുവരാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് നേരത്തേ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടിരുന്നു. അടുത്ത ആഴ്ച്ച മുതൽ സ്‌കൂൾ പ്രവൃത്തി സമയത്തിൽ അരമണിക്കൂർ കൂടുതൽ എടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് മദ്രസ സമയക്രമത്തെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തീരുമാനം അപക്വവും, അപ്രായോഗികവുമാണെന്നും, വിദ്യാർഥികളെയും, രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കുന്നതാണെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.